print edition എൽഡിഎഫ് ഭരണത്തിൽ പുതുചരിത്രം ; 4.56 ലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ

തൃശൂർ
പുതുതായി 45,731 കുടുംബങ്ങൾക്കുകൂടി പട്ടയം വിതരണം ചെയ്‌തതോടെ പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിലെ പട്ടയ മിഷനിലൂടെ സ്വന്തം ഭൂമിയുടെ അവകാശികളായി മാറിയത് 4,56,693 കുടുംബങ്ങൾ. സർക്കാർ കാലാവധി പൂർത്തിയാക്കുംമുന്പ് അഞ്ച് ലക്ഷം പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യം. കുടുംബത്തിൽ നാലംഗങ്ങളെ വീതം കണക്കാക്കിയാൽ 20 ലക്ഷംപേരുടെ സ്വന്തം ഭൂമിയെന്ന അവകാശമാണ് സർക്കാർ യാഥാർഥ്യമാക്കിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയമാണ് വിതരണം ചെയ്‌തത്. തുടർഭരണത്തിൽ 2,79,682 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി.
യുഡിഎഫ് സർക്കാർ 1,02,689 പട്ടയം വിതരണം ചെയ്‌തതായി അവകാശപ്പെട്ടിരുന്നു. ഇതിൽ കാൽലക്ഷത്തോളം പേർക്ക് ലഭിച്ചത് വെറും കടലാസ്. ഭൂമി ലഭ്യമായില്ല. പട്ടയപ്രകാരമുള്ള ഭൂമി എവിടെയെന്ന് കണ്ടെത്താൻ പലർക്കുമായില്ല. ചില ഭൂമികൾ പാറക്കെട്ടുകളായതിനാൽ വാസയോഗ്യവുമല്ല. അത്തരത്തിൽ പട്ടയം നൽകി യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
തൃശൂരില്‍ നടന്ന സംസ്ഥാന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മുഖ്യാതിഥിയായി. എംഎൽഎമാരായ എ സി മൊയ്‌തീൻ, കെ കെ രാമചന്ദ്രൻ, പി ബാലചന്ദ്രൻ, എൻ കെ അക്‌ബർ, സനീഷ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ലാൻഡ് റവന്യൂ വകുപ്പ് കമീഷണർ കെ എസ് ജീവൻ ബാബു, ജോയിന്റ് കമീഷണർ കെ മീര, കലക്‌ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.










0 comments