തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനം: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ്

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭയുടെ ഭരണത്തിൽ നഗരവാസികൾ കടുത്ത പ്രതിസന്ധിയിലാണെന്ന് എൽഡിഎഫ്. കുടിവെള്ളക്ഷാമം, തെരുവുനായ ശല്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഭരണസമിതി പൂർണ്ണ പരാജയമാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തുന്നു.
ഭരണത്തിലേറി ആറുമാസം പിന്നിടുമ്പോഴും നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നാണ് എൽഡിഎഫ് പറഞ്ഞു. ആറ്റുകാൽ പൊങ്കാലയുടെ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ താറുമാറാക്കിയിരുന്നു.
തെരുവുനായ ശല്യം രൂക്ഷമായതിന് മുൻ ഭരണസമിതിയെയും ജില്ലാ പഞ്ചായത്തിനെയും പഴിചാരുകയാണെന്നും, എബിസി സെന്ററുകൾ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ് വ്യക്തമാക്കി. മഴക്കാലപൂർവ്വ ഓട ശുചീകരണം പരാജയപ്പെട്ടപ്പോൾ അത് പിഡബ്ല്യുഡി വകുപ്പിന്റെ തലയിൽ കെട്ടിവെക്കാനാണ് മേയർ ശ്രമിച്ചത്.
മുൻ ഭരണസമിതികൾ മാലിന്യ സംസ്കരണത്തിനും മറ്റുമായി നടപ്പിലാക്കിയ ശാസ്ത്രീയ പദ്ധതികൾ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, കുടിവെള്ള പ്രശ്നങ്ങളിലും തെരുവ് വിളക്കുകളുടെ കാര്യത്തിലും നഗരസഭ മൗനം പാലിക്കുകയാണെന്നും എൽഡിഎഫ് പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് മേയർ വിവി രാജേഷ് ശ്രമിക്കുന്നതെന്നും എൽഡിഎഫ് പറഞ്ഞു. എല്ലാ വീഴ്ചകൾക്കും മുൻ ഭരണസമിതികളെയും മേയർമാരെയും പഴിചാരി, അധികാരത്തിൽ ആറുമാസം പിന്നിട്ടിട്ടും ബിജെപി ഭരണസമിതി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എൽഡിഎഫ് വിമർശിച്ചു.










0 comments