കൊല്ലത്ത് ആധിപത്യം ഉറപ്പിച്ച് നിർത്തി എൽഡിഎഫ്

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ആധിപത്യം ഉറപ്പിച്ച് നിർത്തി എൽഡിഎഫ്. ജില്ലയിലെ 11 നിയമസഭാ മണ്ഡത്തിലെ എട്ടിടത്തും എൽഡിഎഫാണ് വോട്ട് നില പ്രകാരം മുന്നിൽ. പുനലൂർ, ചടയമംഗലം, കൊല്ലം, ഇരവിപുരം, പുനലൂർ, ചടയമംഗലം, കുന്നത്തൂർ, ചാത്തന്നൂർ, കൊട്ടാരക്കര, കുണ്ടറ മണ്ഡലങ്ങളിൽ എൽഡിഎഫ് മുൻതൂക്കം നേടി. കരുനാഗപ്പള്ളി, ചവറ, പത്തനാപുരം മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് മുന്നിലായത്.
തദ്ദേശതെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ജില്ലയിൽ എൽഡിഎഫിന് മേൽക്കൈ നേടി. 27 ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 17 ഇടത്ത് എൽഡിഎഫാണ് വിജയിച്ചത്. 11 ബ്ലോക്ക് പഞ്ചായത്തിൽ ഏഴിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും വിജയം നേടി. 68 പഞ്ചായത്തിൽ 33 എണ്ണം എൽഡിഎഫും 32 എണ്ണം യുഡിഎഫും നേടി. ബിജെപി രണ്ടു പഞ്ചായത്തിൽ മുന്നിലെത്തി. ഒരു പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. നാല് മുനിസിപ്പാലിറ്റികളിൽ പുനലൂരും പരവൂരും കൊട്ടാരക്കരയും എൽഡിഎഫും കരുനാഗപ്പള്ളിയിൽ യുഡിഎഫും വിജയിച്ചു. കൊല്ലം കോർപറേഷനിലെ 56 ഡിവിഷനിൽ 27 ഇടത്ത് യുഡിഎഫിനാണ് വിജയം. എൽഡിഎഫ് 16 ഡിവിഷനിൽ വിജയിച്ചു. ബിജെപി 12 ഡിവിഷനിലും എസ്‌ഡിപിഐ ഒരു ഡിവിഷനിലും വിജയിച്ചു.
ജില്ലയിലെ 1314 പഞ്ചായത്ത് വാർഡുകളിൽ 567 ഇടത്ത് എൽഡിഎഫ് വിജയിച്ചു. 166 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 89ലും 135 മുനിസിപ്പാലിറ്റി വാർഡുകളിൽ 70ലും എൽഡിഎഫിനാണ് വിജയം. തൊടിയൂർ, ആലപ്പാട്, മൈനാഗപ്പള്ളി, പോരുവഴി, തെന്മല, ശൂരനാട്‌വടക്ക്, ആര്യങ്കാവ്, മൺറോതുരുത്ത്, ആദിച്ചനല്ലൂർ, കരവാളൂർ, വെട്ടിക്കവല, കല്ലുവാതുക്കൽ, പേരയം പഞ്ചായത്തുകൾ എൽഡിഎഫ് തിരിച്ചുപിടിച്ചു.
യുഡിഎഫ് ഭരണത്തിലിരുന്ന നെടുവത്തൂരിലും ചിറക്കരയിലും ബിജെപി മുന്നിലെത്തി. കല്ലുവാതുക്കലിൽ യുഡിഎഫും ബിജെപിയും അവിശുദ്ധസഖ്യമായിരുന്നു. യുഡിഎഫും ബിജെപിയും സഖ്യമുണ്ടായിരുന്ന ഉമ്മന്നൂരിൽ ഇത്തവണയും ആർക്കും കേവലഭൂരിപക്ഷമില്ല. ആകെയുള്ള 21 വാർഡിൽ എൽഡിഎഫും യുഡിഎഫും ഒമ്പത് സീറ്റിൽ വീതം വിജയിച്ചു. ബിജെപിക്ക് മൂന്ന് വാർഡ് ലഭിച്ചു.










0 comments