print edition അതിജീവിതർ അതിദുരിതത്തിലാകും ; കോൺഗ്രസ് വാങ്ങിയത് ‘കാട്ടാനത്തോട്ടം’

ദുരന്തബാധിതർക്ക് വീട് വയ്‌ക്കാനായി കോൺഗ്രസ് വാങ്ങിയ ഭൂമിയുടെ അതിർത്തിയിൽ കാട്ടാനശല്യ പ്രതിരോധത്തിനായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതിവേലി
വി ജെ വർഗീസ്
Published on Jan 14, 2026, 03:15 AM | 1 min read
കൽപ്പറ്റ
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് കോടികൾ പിരിച്ച് ധൂർത്തടിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ വാങ്ങിയ ഭൂമി രൂക്ഷമായ കാട്ടാനശല്യമുള്ള കാപ്പിത്തോട്ടം. മേപ്പാടി പഞ്ചായത്ത് കോട്ടപ്പടി വില്ലേജിലെ കുന്നന്പറ്റയിലെ ‘വിജയ എസ്‌റ്റേറ്റി’ന്റെ 3.24 ഏക്കറാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ ചൊവ്വാഴ്‌ച രജിസ്‌റ്റർ ചെയ്‌തത്. ഇത് ജനവാസ മേഖലയല്ല. കാട്ടാനശല്യം രൂക്ഷമായ സ്വകാര്യ തോട്ടമാണ്. ചുറ്റും മറ്റ് തോട്ടങ്ങളാണ്. ഇവിടെയെല്ലാം കാട്ടാന പ്രതിരോധത്തിനായി വൈദ്യുതിവേലിയും സ്ഥാപിച്ചിട്ടുണ്ട്.
നൂറ് വീടാണ് കോൺഗ്രസിന്റെ വാഗ്‌ദാനം. 30 വീട് യൂത്ത് കോൺഗ്രസും. ഇപ്പോൾ വാങ്ങിയ സ്ഥലത്ത് പരമാവധി 25 വീടാണ് വയ്‌ക്കാനേ കഴിയൂ. വീട് വയ്‌ക്കാൻ കഴിയാത്തവിധം ഒരേക്കർ പൂർണമായും ചെങ്കുത്താണ്. ഇതിനരികൽ ചെക്ക് ഡാമുമുണ്ട്. ഇവിടെ മഴക്കാലത്ത് വെള്ളം കയറും. ആദ്യഘട്ട ഭൂമിയാണ് വാങ്ങിയതെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് പറഞ്ഞു.
നേരത്തെ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ട പ്രദേശമാണിത്. കാട്ടാനശല്യത്തെത്തുടർന്ന് പലരും കൃഷി ഉപേക്ഷിക്കുകയായിരുന്നു. അതിജീവിതരെ കൂടുതൽ ദുരിതത്തിലേക്കാണ് കോൺഗ്രസ് കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. കാട്ടാനയെ ഭയന്ന് ആളുകൾ ഇവിടേക്ക് പോകില്ല. ഇടുങ്ങിയ വഴിയാണ്. റോഡ് വീതികൂട്ടണമെങ്കിൽ മറ്റ് സ്വകാര്യ തോട്ടങ്ങളുടെ ഭൂമി വാങ്ങണം.
രണ്ട് ആധാരമാണ് രജിസ്‌റ്റർ ചെയ്‌തത്. 3,21,25,500 രൂപയ്‌ക്കാണ് ഭൂമി വാങ്ങിയത്. 2.60 ഏക്കറിന് 2,57,40,000 രൂപയും 6.50 സെന്റിന് 63,85,500 രൂപയുമാണ് വില കാണിച്ചിട്ടുള്ളത്. ആരാണ് ഗുണഭോക്താക്കളെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല.










0 comments