print edition തൃക്കാക്കര എസിപിക്ക് മൊഴി നൽകി; അൻസിബയുടെ വാദം തള്ളി നടി ലക്ഷ്‌മിപ്രിയ

ലക്ഷ്മിപ്രിയ (ഇടത്), അൻസിബ (വലത്)
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളെ തുടർന്നുണ്ടായ വിവാദത്തിൽ അൻസിബ ഹസന്റെ ആരോപണങ്ങൾ തള്ളി നടി ലക്ഷ്മിപ്രിയ. അൻസിബയുടെ പരാതിയിൽ തൃക്കാക്കര എസിപി ഓഫീസിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് ലക്ഷ്‌മിപ്രിയ ആഞ്ഞടിച്ചത്.
സ്റ്റേഷനിൽ മൂന്നുമണിക്കൂർ ഇരുത്തിയെന്ന വാദം തെറ്റാണെന്നും ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അൻസിബയുടെ വാട്‌സാപ് സന്ദേശമാണ് പരാതിക്ക് കാരണമെന്നും അവർ പറഞ്ഞു.
തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് മാത്രമാണ്. ഡിജിറ്റൽ തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ട്. വാട്‌സാപ് സന്ദേശത്തെക്കുറിച്ച് അൻസിബ വ്യക്തമായ വിശദീകരണം നൽകിയില്ല.
വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് താരസംഘടനയല്ലെന്നും ലക്ഷ്‌മിപ്രിയ പറഞ്ഞു. സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.
തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കെതിരെയും പരാതിയുണ്ട്. എസ്ഐ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിക്കുന്നു. എസ്‌ഐ രേഷ്മയുടെ മൊഴി ചൊവ്വാഴ്‌ച രേഖപ്പെടുത്തും.










0 comments