ലക്ഷദ്വീപിലെ സിലബസ് പരിഷ്കരണം ഹൈക്കോടതി തടഞ്ഞു

കൊച്ചി
ലക്ഷദ്വീപിൽ പ്രാദേശിക ഭാഷയായ മഹൽ, അറബി ഭാഷകളെ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. അതേസമയം, അധ്യയനവർഷം ആരംഭിക്കുന്ന ഒമ്പതിന് ഭാഷാ വിഷയങ്ങളുടെ സിലബസ് പരിഷ്കരണം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെ ഇതുസംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുവേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകാർ റാം ത്രിപാഠി മെയ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ലക്ഷദ്വീപ് സ്വദേശി പി ഐ അജാസ് അക്ബറാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. അറബിയും മഹൽ ഭാഷയും സിലബസിൽനിന്ന് പുറന്തള്ളി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പാക്കിയായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. എഴുപത് വർഷമായി നിലനിൽക്കുന്ന സംവിധാനത്തെയാണ് സിലബസ് മാറ്റംസംബന്ധിച്ച ഉത്തരവിലൂടെ മാറ്റാൻ ഒരുങ്ങിയത്.
കഴിഞ്ഞദിവസം ഹർജി പരിഗണിക്കവേ, 2020ലെയും 2023ലെയും വിദ്യാഭ്യാസനയത്തിന്റെ ഭാഗമായെന്ന രീതിയിലുള്ള ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്‌തിരുന്നോയെന്ന് കോടതി ആരാഞ്ഞിരുന്നു. ചർച്ചകളുടെ പകർപ്പ് സമർപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, വ്യാഴാഴ്ച വീണ്ടും ഹർജി പരിഗണിച്ചപ്പോൾ വിദ്യാഭ്യാസനയം സംബന്ധിച്ച രേഖകളാണ് അഡ്മിനിസ്ട്രേഷൻ ഹാജരാക്കിയത്.









0 comments