കുട്ടനാട് പ്രളയദുരിതം
print edition ഉയർന്ന നഷ്ടപരിഹാരം: അവകാശികളുണ്ടെങ്കിൽ കണ്ടെത്തണമെന്ന് ഹെെക്കോടതി

കൊച്ചി: കുട്ടനാട്ടിൽ പ്രളയദുരിതം നേരിട്ടവരിൽ ഉയർന്ന നഷ്ടപരിഹാരത്തിന് ഇനിയും അർഹരായവരുണ്ടെങ്കിൽ കണ്ടെത്തണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള റവന്യു അഡീ. സെക്രട്ടറി പരിശോധന നടത്തി അർഹർക്ക് കലക്ടർ മുഖേന നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അർഹരെ നിശ്ചയിക്കുന്നതിന് മാനദണ്ഡം പാലിക്കണമെന്നും വ്യക്തമാക്കി.
2020ലെ പ്രളയവും കോവിഡും നേരിടേണ്ടിവന്ന കുട്ടനാട്ടിൽ നഷ്ടപരിഹാരത്തിനായി അർഹരെ കണ്ടെത്തുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജെയ്സപ്പൻ മത്തായി നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് സർക്കാർ 3,800 രൂപവീതം സഹായം അനുവദിച്ചിരുന്നു. 3,232 കുടുംബങ്ങളെയാണ് അർഹരായി കണ്ടെത്തിയത്. പിന്നീട് ദുരന്തത്തിന്റെയും നഷ്ടത്തിന്റെയും ആഴവും തീവ്രതയും പരിഗണിച്ച് തുക 10,000 രൂപവരെയാക്കി. ഈ തുക വിതരണം ചെയ്യുന്നതിൽ അർഹത പരിഗണിച്ചില്ലെന്നാണ് ഹർജിയിലെ വാദം.
എന്നാൽ, കലക്ടറുടെ നേതൃത്വത്തിൽ അർഹരെ കണ്ടെത്തി നഷ്ടപരിഹാരത്തുക മുഴുവൻ വിതരണം ചെയ്തതായി ഹർജി പരിഗണിക്കവേ സർക്കാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയാണ് ഇനിയും അർഹരായവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്താൻ നിർദേശിച്ചത്.










0 comments