print edition വിടർന്നിതാ പുതിയൊരു ദളം

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന രീതിയിൽ ഉയർത്തിപ്പണിത വീടിനുമുന്നിൽ ആലപ്പുഴ കൈനകരി കായലിപ്പറമ്പ് കെ കെ സോമനും മഹേശ്വരിയും. /ഫോട്ടോ: കെ എസ് ആനന്ദ്
നെബിൻ കെ ആസാദ്
Published on Feb 24, 2026, 02:06 AM | 1 min read
ആലപ്പുഴ: ‘ഇന്ന് ഞങ്ങൾക്ക് പേടിയില്ല. വെള്ളം പൊങ്ങിയാലും വീടിനുള്ളിലെത്തില്ല, ഭയമില്ലാതെ ഉറങ്ങാം'– കുട്ടനാട് കൈനകരി 10-–ാം വാർഡിൽ കായലിപ്പറമ്പ് കെ കെ സോമനും ഭാര്യ മഹേശ്വരിയും ആശ്വാസത്തിലാണ്. എട്ടടി ഉയരത്തിൽ 15 തൂണുകളിൽ തീർത്ത പ്രളയംതോൽക്കും വീടിന്റെ സുരക്ഷിതത്വമാണ് വാക്കുകളിലെ ആത്മവിശ്വാസം.
'2018ലെ പ്രളയത്തിൽ വെള്ളം വീടിനും മുകളിലായി. വട്ടക്കായൽ ഏതാണ് നിലമേതാണ് എന്ന് തിരിച്ചറിയാനായില്ല. കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പലരും നാടുവിട്ടു. വെള്ളം ഇറങ്ങിയിട്ടും വീണ്ടും താമസിക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. ജനിച്ചു വളർന്ന നാടുവിട്ട് എങ്ങും പോകാൻ മനസ്സുവന്നില്ല. കൈനകരിയിൽ സ്ഥലം വാങ്ങി. ലൈഫ് പദ്ധതിയിൽ വീടനുവദിച്ചു.’’ ഇരുവരും ഓർത്തെടുത്തു.
സോമനും മഹേശ്വരിക്കും മൂന്ന് മക്കളാണ്. മകളുടെ വിവാഹം കഴിഞ്ഞു. മുമ്പ് വീടുണ്ടായിരുന്നത് കായലിനോട് ചേർന്നായതിനാൽ രണ്ട് ആൺകുട്ടികളുടെ വിവാഹം വൈകി. പുതിയ സ്ഥലത്ത് വീടായപ്പോൾ ‘ലൈഫ്’ മാറി.
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾക്ക് റീബിൽഡ് കേരള പദ്ധതിയിലാണ് ആദ്യം തുടക്കമിട്ടത്. കുട്ടനാട് പോലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ലൈഫ് ഭവന പദ്ധതിയിലും തൂണുകളിലാണ് ഇന്ന് വീടുകൾ നിർമിക്കുന്നത്. ഇതുവരെ മൂന്നൂറിലധികം വീടുകൾ ഇങ്ങനെ നിർമിച്ചു.










0 comments