print edition കളം നിറഞ്ഞ് കുടുംബശ്രീയുടെ പൂക്കളും പച്ചക്കറിയും

തിരുവനന്തപുരം: ഓണാഘോഷത്തിന് നിറപ്പകിട്ടേകാൻ ഇക്കുറിയും കുടുംബശ്രീയുടെ പൂപ്പാടങ്ങളിൽനിന്നുള്ള പൂക്കൾ കളം നിറയുന്നു. ‘നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് പൂക്കളമിടാനും അലങ്കാരത്തിനും വിപണിയിലേക്കൊഴുകുന്നത്. 1966.93 ഏക്കറിൽ 5688 കർഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇക്കുറി പൂക്കൃഷി. അട്ടപ്പാടിയിൽനിന്നുള്ള കർഷകരും സജീവമാണ്.
‘ഓണക്കനി' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 20,475.81 ഏക്കറിൽ 28,187 കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും നടത്തിയിരുന്നു. വെണ്ട, തക്കാളി, പയർ, പടവലങ്ങ, അമര, ചേന, ചേമ്പ്, ചീര, കോവയ്ക്ക, ചുരയ്ക്ക, മത്തൻ, കുമ്പളം, വെള്ളരിക്ക, പച്ചമുളക് തുടങ്ങിയവയും കൂടാതെ പഴങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്.
കുടുംബശ്രീയുടെ ഓണച്ചന്ത 25 വരെയുണ്ട്. സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചുവരുന്ന രണ്ടായിരത്തിലേറെ സിഡിഎസ് തല വിപണന മേളകളിലും സംസ്ഥാന– ജില്ലാതല വിപണന മേളകളിലും പ്രാദേശികമായും ഉൽപ്പന്ന വിപണനം ഊർജിതമാണ്.
കഴിഞ്ഞ വർഷം ഓണവിപണിയിൽ പൂക്കളും പച്ചക്കറികളും വിറ്റഴിച്ച് കുടുംബശ്രീ കർഷകർ നേടിയത് 10.3 കോടി രൂപയാണ്.









0 comments