print edition പ്രതിസന്ധിയില്‍ കുടുംബശ്രീ ജീവനക്കാര്‍; കൂട്ടപ്പിരിച്ചുവിടല്‍, ഇപ്പോള്‍ ശമ്പളവും തടഞ്ഞു

അഖില ബാലകൃഷ്ണൻ
Published on Jul 04, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കുടുംബശ്രീ മിഷനിൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട ജീവനക്കാരുടെ അവസാനമാസ ശമ്പളവും തടഞ്ഞ് യുഡിഎഫ് സർക്കാർ. ദേശീയ നഗര ഉപജീവന മിഷനിൽനിന്ന് പുറത്താക്കിയ 134 കരാർ ജീവനക്കാരുടെ ജൂണിലെ ശമ്പളമാണ് തടഞ്ഞത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബാധ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ ശമ്പളം നൽകരുതെന്ന് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർമാർക്ക് കര്‍ശന നിര്‍ദേശമുണ്ട്. അപ്രതീക്ഷിത പിരിച്ചുവിടലിന് പിന്നാലെ ശമ്പളവും മുടങ്ങിയതോടെ ജീവനക്കാർ പ്രതിസന്ധിയിലായി. പ്രവർത്തന സാമഗ്രികള്‍ കൈമാറി, സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴേക്കും ഈ മാസം പകുതിയാകും. ഇതോടെ ജൂലൈയിലും ശമ്പളം ലഭിച്ചേക്കില്ലെന്ന പേടിയിലാണ് ജീവനക്കാർ.
പൊതുവെ, ഒരുമാസത്തെ നോട്ടീസ് പിരിയഡ് അനുവദിക്കാറുണ്ട്. എന്നാൽ, ഒരു അറിയിപ്പും നൽകാതെയാണ് 10 മുതൽ 18 വർഷംവരെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരെ സര്‍ക്കാര്‍ ഒഴിവാക്കിയത്. ദേശീയ നഗര ഉപജീവന മിഷനിൽ നഗരങ്ങളിലെ ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കിയുള്ള ദീൻദയാൽ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് 118 വനിതകളെയടക്കം പിരിച്ചുവിട്ടത്. എന്നാൽ, പുതിയ മിഷനിലേക്ക് മാറിയാലും സംസ്ഥാനങ്ങളിലെ നിലവിലുള്ള ഭരണസംവിധാനവും ജീവനക്കാരെയും നിലനിർത്തണമെന്ന 2024 സെപ്തംബറിൽ കേന്ദ്രം നിർദേശിച്ചിരുന്നു. പുതിയ മിഷനിലേക്ക് മാറുന്ന കാലയളവിൽ ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളും നഗരസഭകളുടെ സ്വന്തം ഫണ്ടിൽനിന്നോ കേന്ദ്രം നേരത്തേ അനുവദിച്ചിട്ടുള്ളതിൽനിന്നോ കണ്ടെത്തണമെന്നും നിർദേശമുണ്ട്. ജൂണിൽ, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗവും ചേർന്നു. ഇതെല്ലാം അട്ടിമറിച്ചാണ് യുഡിഎഫ് അനുകൂലികളെ തിരുകിക്കയറ്റാനുള്ള നീക്കം.
പിഎംഎവൈ ഉൾപ്പെടെയുള്ള മറ്റു പദ്ധതികളിലും കരാർ പുതുക്കി നൽകിയേക്കില്ലെന്നാണ് സൂചന. മാർച്ചിൽ കാലാവധി അവസാനിച്ച 2624 ജീവനക്കാരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇവരുടെ പുതുക്കി നൽകല്‍ റദ്ദാക്കി സെപ്‌തംബർവരെ കരാർ കാലാവധി നീട്ടാനാണ് പുതിയ ഉത്തരവ്.











0 comments