ആക്രമണം കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്
print edition കണ്ണൂരിലെ അക്രമം നയിച്ചത് കോഴിക്കോട്ടെ കെഎസ്‌യു നേതാവ് ; പ്രത്യേകസംഘം അന്വേഷണം തുടങ്ങി

കണ്ണൂർ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ നേതൃത്വം നൽകിയത് കെഎസ്‌യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബിതുൽ ബാലൻ. കോഴിക്കോട് ജില്ലയിലെ നേതാവിനെ കണ്ണൂരിലെത്തിച്ചത് കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ. ബിതുലിനെ കൂടാതെ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ, ട്രഷറർ വി വി അക്ഷയ്, സി എച്ച് മുബാസ്, അഹമ്മദ് യാസിൻ എന്നിവരും റിമാൻഡിലാണ്.
കെപിസിസി വൈസ് പ്രസിഡന്റ് ഷാഫി പറന്പിൽ തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് പെട്ടെന്ന് തിരിച്ചറിയാൻ സാധ്യതയില്ലാത്തയാളെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. കണ്ണൂരിൽ പരിചിത മുഖമല്ലാത്തതിനാലാണ് ഷാ-ഫിയുടെ ഉറ്റ അനുയായിയെ ദൗത്യമേൽപ്പിച്ചത്.
രാവിലെ കണ്ണൂരിലെത്തിയ വീണാ ജോർജിനെ ആറിടത്ത് കരിങ്കൊടി കാണിച്ചിരുന്നു. ഇതൊന്നും ശ്രദ്ധിക്കപ്പെടാതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിൽ അക്രമം കാട്ടിയത്.
അതിനിടെ ബിതുൽ ബാലന്റെ വീട്ടിൽ ബോംബെറിഞ്ഞെന്ന പുതിയ വ്യാജസൃഷ്‌ടിയുമായി കോൺഗ്രസ് രംഗത്തെത്തി. അക്രമത്തിന്റെ ഒരു ദൃശ്യം പോലും തെളിവായി കാണിക്കാൻ കോൺഗ്രസ് നേതാക്കൾക്കായില്ല. മാതാപിതാക്കൾ കിടന്നുറങ്ങുന്ന മുറിക്കുനേരെയാണ് ബോംബെറിഞ്ഞതെന്നായിരുന്ന പ്രചാരണം. അവർ മറ്റൊരു മുറിയിലായിരുന്നു ഉറങ്ങിയതെന്ന് വ്യക്തമായതോടെ നുണബോംബ് ചീറ്റി.
പ്രത്യേകസംഘം അന്വേഷണം തുടങ്ങി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഗവ. റെയിൽവേ പൊലീസ് കോഴിക്കോട് റേഞ്ച് സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ എസ്‌ഐ കെ സുനിൽകുമാറും മറ്റ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. അക്രമികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
അക്രമിസംഘം ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന റസ്‌റ്റോറന്റിലൂടെയാണ് എത്തിയതെന്ന് സംഘം കണ്ടെത്തി. മന്ത്രി എത്തുംമുന്പ് സംഘം ഇവിടെ തന്പടിച്ചിരുന്നതായാണ് വിവരം. ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.
റെയിൽവേ സ്‌റ്റേഷനിൽനിന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പ്രത്യേകസംഘം പരിശോധിച്ചു. മന്ത്രിയെ പരിശോധിച്ച ഡോക്ടർമാർ, റസ്‌റ്റോറന്റ് ജീവനക്കാർ, സംഭവസമയത്ത് ചുമതലയിലുണ്ടായിരുന്ന പൊലീസുകാർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്തു. അടുത്ത ദിവസം മന്ത്രിയിൽനിന്ന് മൊഴിയെടുക്കും.










0 comments