അധ്യാപികയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം: കെഎസ്ടിഎ

ksta
വെബ് ഡെസ്ക്

Published on Feb 20, 2025, 03:49 PM | 1 min read

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി സെന്റ്. ജോസഫ്സ് എൽ പി സ്കൂളിലെ അധ്യാപികയായ അലീന ബെന്നി മരണപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ച് വർഷമായി അധ്യാപക ജോലി ചെയ്യുന്ന അലീന ബെന്നിയുടെ നിയമനം സംബന്ധിച്ച് മാനേജ്മെന്റ് നടത്തിയ കള്ളക്കളികളും നിയമനത്തിനായി പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുൾപ്പെടുത്തണം.


താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം. മുത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിൽ 2021 ൽ നിലവിലില്ലാത്ത തസ്തികയിൽ നിയമനം നടത്തി അധ്യാപികയെ കബളിപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. താൻ ജോലി ചെയ്ത കാലത്തെ നിയമനം പിൻവലിക്കാൻ 2024ൽ അധ്യാപികയോട് സത്യപ്രസ്താവന വാങ്ങിയത് എന്തു സമ്മർദ്ദം ചെലുത്തിയാണെന്നതും പരിശോധിക്കേണ്ടതുണ്ട്. 2024 ജൂണിൽ കോഴഞ്ചേരിയിൽ നിയമനം നൽകുകയും നിയമപ്രകാരം നൽകേണ്ട രേഖകൾ സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും 2025 ജനുവരി വരെ നൽകാതെയിരിക്കുകയും ചെയ്തു.


മാനേജ്മെന്റിന്റെ ഈ ചെയ്തികളെല്ലാം അധ്യാപികയെ കടുത്ത മാനസിക പ്രയാസത്തിലേക്ക് തള്ളിവിട്ടു എന്നത് നിസ്തർക്കമാണ്. കേരളത്തിലെ എയ്ഡഡ് സ്കൂൾ മേഖലയിൽ നിയമവിരുദ്ധമായ നിലപാടുകൾ തുടരുകയും പാവപ്പെട്ട അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന മാനേജ്മെന്റുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡി സുധീഷ്, ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home