വൈദ്യതി ചാർജ് കൊള്ളയ്ക്ക് കെഎസ്ഇബിയുടെ വളഞ്ഞ വഴി; രാത്രി ലൈറ്റും ഫാനും എസിയും ഇട്ടാൽ കീശ കീറും

തിരുവനന്തപുരം: വൈദ്യതി ചാർജ് കൊള്ളയ്ക്ക് വളഞ്ഞ വഴിയുമായി കെഎസ്ഇബി. രാത്രികാലത്ത് വൈദ്യുതി ഉപയോഗം കൂടിയാൽ ഇനി കീശ കീറും. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുകയെന്ന പേരിൽ യഥാർത്ഥത്തിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സർക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ച മൂലം, കെഎസ്‌ഇബി ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഈ ഭാരം ജനങ്ങളുടെ മേൽ സർക്കാർ കെട്ടിവെക്കാനാണ് നീക്കും.
വൈദ്യുതി റഗുലേറ്ററി കമീഷന്റെ പുതിയ 'ടൈം ഓഫ് ഡേ' നിർദേശം നടപ്പാക്കുന്നതോടെ, രാത്രികാല (പീക്ക് സമയം) ഉപയോഗത്തിന് കൂടുതൽ നിരക്ക് നൽകണം. പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് നിർദേശം.
നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് 'ടൈം ഓഫ് ഡേ' താരിഫ് നടപ്പാക്കുന്നത്. ഇതോടെ ഇനി മുതൽ കെഎസ്ഇബിയുടെ ബില്‍ തുക സമയത്തെ ആശ്രയിച്ചിരിക്കും തീരുമാനിക്കുക. ഒരോ സമയ പരിധിയിലും എത്ര യൂണിറ്റ് ഉപയോഗിച്ചുവെന്ന് സ്മാര്‍ട്ട് മീറ്റര്‍ കൃത്യമായി രേഖപ്പെടുത്തും. എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നതിനേക്കാള്‍ ഏത് സമയത്ത് ഉപയോഗിച്ചു എന്നതാകും ഇനി ബില്ല് നിര്‍ണയിക്കുക. വൈകുന്നേരം ആറിനും രാത്രി പത്ത് മണിക്കും ഇടയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ ബില്ല് ഗണ്യമായി ഉയരും. ഇതോടെ രാത്രി ലൈറ്റും ഫാനും എസിയും ഇട്ടാൽ പോലും കീശ കീറുന്ന സ്ഥിതിയാവും. സ്മാർട്ട് മീറ്റർ വ്യാപകമാക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കെ, ഭാവിയിൽ കൂടുതൽ ഉപഭോക്താക്കൾക്ക് ഈ രീതി ബാധകമാകും.










0 comments