അധ്യാപക തസ്തികയുടെ കാലാവധി നീട്ടിയില്ല; സർക്കാരിന്റെ ശുപാശ തള്ളി പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സിയുടെ 18 അധ്യാപക തസ്തികകളുടെ നിയമനകാലാവധി നീട്ടാനുള്ള സർക്കാരിന്റെ ശുപാർശ തള്ളി പിഎസ്‌സി. മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായ തസ്തികകളുടെ കാലാവധി നീട്ടാൻ സർക്കാർ ശുപാർശ നൽകിയത്. ശുപാർശ അംഗീകരിക്കേണ്ടതില്ല എന്ന തീരുമാനമാണ് പിഎസ്‌സി ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടത്.
ഈ മാസവും, ഒക്ടോബർ, നവംബർ മാസത്തിലും കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുന്ന 18 തസ്തികകളുടെ കാലാവധി നീട്ടാനായിരുന്നു സർക്കാരിന്റെ തീരുമാനം.
ഒരു നിശ്ചിത കാലയളവിൽ കാലാവധി തീരുന്ന പട്ടികകൾ ഒരുമിച്ച് കാലാവധി നീട്ടാൻ അല്ലാതെ ചില തെരഞ്ഞെടുത്ത പട്ടികയുടെ കാലാവധി നീട്ടാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി മുൻപ് തന്നെ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിരീക്ഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തെരഞ്ഞെടുത്ത പട്ടികയുടെ മാത്രം കാലാവധി നീട്ടിയാലുണ്ടാകുന്ന നിയമപ്രശ്നങ്ങൾ മുൻനിർത്തിയാണ് സർക്കാരിന്റെ ശുപാർശ അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് പിഎസ്‌സി എത്തിയത്. നിലവിലെ റാങ്ക് പട്ടിക നീട്ടിയത് കൊണ്ട് റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് അതിന്റെ ഗുണമുണ്ടാവില്ലെന്നതാണ് വാസ്തവം.
മാത്രമല്ല, പുതിയ പരീക്ഷ നടത്തി പട്ടിക പുറത്തുവിടുന്ന നടപടി വൈകുകയും ചെയ്യും. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് പകരം നിയമന നിരോധനം ലക്ഷ്യം വെച്ചുകൊണ്ടാണ് പട്ടിക നീട്ടുന്നത്. എല്ലാ ലിസ്റ്റുകളും നീട്ടാതെ ചില റാങ്ക് പട്ടിക മാത്രം നീട്ടുന്നതിലും അനീതി വ്യക്തമാണ്.









0 comments