print edition കെപിസിസി അംഗത്തിന്റെ ദേവസ്വംകൊള്ള ; സംരക്ഷിച്ച് നേതൃത്വം


സി കെ ദിനേശ്
Published on Oct 22, 2025, 12:57 AM | 1 min read
തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ക്ഷേത്രമായ ആലപ്പുഴ തുറവൂരിലെ നരസിംഹസ്വാമി ക്ഷേത്രത്തിൽനിന്ന് ലക്ഷങ്ങൾ വെട്ടിച്ച കോൺഗ്രസ് നേതാവിനെ സംരക്ഷിച്ച് നേതൃത്വം. കെപിസിസി അംഗവും ആലപ്പുഴ ഡിസിസി ഭാരവാഹിയുമായ ടി ജി പത്മനാഭൻനായർ നടത്തിയ വെട്ടിപ്പുകളാണ് ദേവസ്വം വിജിലൻസും സംസ്ഥാന ഓഡിറ്റ് വിഭാഗവും കണ്ടെത്തിയത്.
പത്മനാഭൻ നായർ പ്രസിഡന്റായ മഹാക്ഷേത്ര ഭക്തജന സമിതിയാണ് 1992 മുതൽ ക്ഷേത്ര ഭരണം. ഹൈക്കോടതിയുടെ നിർദേശം ലംഘിച്ചാണ് സമിതിയുടെ പല പ്രവർത്തനങ്ങളും. സ്വർണവും വെള്ളിയുമുൾപ്പെടെ ഭക്തർ നൽകിയ കാണിക്കയും വഴിപാട് തുകയും വെട്ടിക്കൽ, സമാന്തര രസീതടിച്ച് പിരിവ്, ദേവസ്വം ഭൂമി കൈക്കലാക്കൽ, അന്നദാനത്തിന്റെ പേരിൽ പിരിവ് തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. അഴിമതിപ്പണത്തിന്റെ വീതം പറ്റിയ എംപി, എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് പത്മനാഭൻ നായരുടെ പിന്നിലുള്ളത്. കെ സി വേണുഗോപാലിന്റെ അനുയായി ആണ് പത്മനാഭൻ നായർ.

2017–18 ൽ സംസ്ഥാന ഓഡിറ്റ് വിഭാഗവും ദേവസ്വം വിജിലൻസും നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് സമിതിയെ ക്ഷേത്ര ഭരണത്തിൽനിന്ന് ഒഴിവാക്കി. ഉത്സവത്തറ ലേലം വകയിൽ മാത്രം അനധികൃതമായി 40 ലക്ഷം രൂപ ശേഖരിച്ചെന്നതടക്കം ഓംബുഡ്‌സ്‌മാന് ലഭിച്ച പല പരാതികളും ശരിയാണെന്ന് കണ്ടെത്തി. ദക്ഷിണ, ഫ്ലക്സ്, ഉത്സവ പരിപാടികൾ, അന്നദാനം എന്നിവയ്‌ക്ക് 16 ലക്ഷം ചെലവ് കാണിച്ചെങ്കിലും രേഖയില്ല. 92,25,000 രൂപയുടെ കൂപ്പൺ ദേവസ്വം സീൽ ചെയ്ത് നൽകിയതിന്റെ വിഹിതവും കണക്കുമില്ല.
വ്യാജ കൂപ്പൺ അടിച്ചിറക്കി ലക്ഷങ്ങൾ വേറെയും പിരിച്ചു. കൊടിമരം സ്വർണം പൂശാൻ ഉപയോഗിച്ചതിന്റെ ബാക്കി കാണാനില്ല. ക്ഷേത്രവരവ് പത്മനാഭൻനായരുടെ അക്കൗണ്ടുകളിലേക്കാണ് പോയത്. ദേവസ്വം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങൾ നൽകിയും കോടതി വിധിപോലും അനുകൂലമാക്കി. രേഖകൾ സമർപ്പിച്ച 2013–18 കാലത്തെ അഴിമതികൾ മാത്രമാണ് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സുദർശനന്റെ റിപ്പോർട്ടിലുള്ളത്. അതിന് മുന്പുള്ള 22 വർഷത്തെ കണക്കുകൾകൂടി പരവി ശോധിച്ചാൽ കോടികളുടെ വെട്ടിപ്പ് പുറത്തെത്തും.










0 comments