കെപിസിസി തെരഞ്ഞെടുപ്പ് ഫണ്ടും മുക്കി
print edition പെട്ടി കാലി, പോക്കറ്റ് ഫുൾ

പ്രതീകാത്മക ചിത്രം

സി കെ ദിനേശ്
Published on Apr 25, 2026, 03:52 AM | 1 min read
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനെന്ന പേരിൽ പിരിച്ചെടുത്ത കോടികൾ കട്ടുമുടിച്ച് നാണംകെട്ട കോൺഗ്രസിൽ തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റിയെന്ന പുതിയ വിവാദം. കെപിസിസി ഓഫീസ് അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ നേതാക്കളുടെ തട്ടിപ്പുകളും നിരുത്തരവാദിത്തവും അക്കമിട്ടു നിരത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയതായി കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അനാസ്ഥയാണ് തീവെട്ടിക്കൊള്ളയ്‌ക്ക് അരങ്ങൊരുക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. വയനാട് ഫണ്ടിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫണ്ടും കൈകാര്യം ചെയ്‌തത് പാളിയതോടെയാണ് സണ്ണി ജോസഫിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുമെന്ന വാർത്ത പുറത്തുവന്നത്.
കെപിസിസി ഓഫീസ് വഴിയായിരുന്നു ഫണ്ട് വിതരണം. കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട ചിലരുൾപ്പെടെ പണം മുക്കിയെന്നാണ് വിവരം. ഒരു പിഎ നാലര കോടി കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥികൾക്ക് 1.3 കോടി രൂപ വീതം നൽകാനും എ, ബി ക്ലാസ് മണ്ഡലങ്ങൾക്ക് കൂടുതൽ നൽകാനുമായിരുന്നു ധാരണ. നേമത്ത് മത്സരിച്ച കെ എസ് ശബരിനാഥ് ഉൾപ്പെടെ കെ സി വേണുഗോപാലിന് താൽപര്യമുള്ള ചിലർക്ക് പരിധി വിട്ടും പണം നൽകിയിട്ടുണ്ടെന്ന് മറ്റ് സ്ഥാനാർഥികൾ സ്ഥിരീകരിച്ചു. ചിലർ കൂടുതൽ വാങ്ങിയെങ്കിലും മണ്ഡലങ്ങളിൽ വിതരണം ചെയ്‌തിട്ടില്ല. ജസാധ്യതയില്ലാത്ത സീറ്റുകൾക്കായി ചില നേതാക്കൾ പിടിവലി കൂടിയത് ഫണ്ട് ലക്ഷ്യമിട്ടായിരുന്നു.
ഫണ്ടിന്റെ പോരായ്‌മകൊണ്ട് പ്രവർത്തനം അവതാളത്തിലാവരുതെന്ന് ഉറപ്പാക്കാൻ ദീപ ദാസ്‌മുൻഷിയും കെ സി വേണുഗോപാലുമാണ് ആവശ്യമായ പണമെത്തിക്കാൻ മുൻകൈയെടുത്തത്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും കർണാടകത്തിലും പ്രത്യേക ഫണ്ട് സമാഹരണം നടത്തി ശതകോടികൾ പല ഘട്ടങ്ങളിലായി കേരളത്തിലെത്തിച്ചിരുന്നു.










0 comments