തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയന്ത്രണം വിട്ട് തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയും തുമ്പ വി എസ് എസ് സിയിലെ ഗവേഷണ വിദ്യാർത്ഥിയുമായ അതുൽ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിഷയ്ക്ക് (51) അപകടത്തിൽ പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്. അമ്മയെ സ്കൂട്ടറിന് പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനിൽ നിന്നും വരികയായിരുന്നു അതുൽ. ഈ സമയം പെട്ടെന്ന് ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
നായയുടെ ദേഹത്ത് ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ അതുലിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മ ജിഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ അതുൽ വി എസ് എസ് സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് താമസിച്ച് വന്നിരുന്നത്. മികച്ച പഠനമികവ് പുലർത്തിയിരുന്ന അതുലിന്റെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ആഘാതമായി.
തുമ്പ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.










0 comments