യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: കൊലപാതക കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. മാളികടവിൽ നടന്ന കൊലപാതക കേസിലെ പ്രതി വൈശാഖനെ തടമ്പാട്ടുതാഴത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എലിവിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഈ ജനുവരിയിലായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ വൈശാഖൻ അറസ്റ്റിലായിരുന്നു.
അകന്ന ബന്ധു കൂടിയായ യുവതിയെ യുവതിയെ വൈശാഖൻ പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ പീഡനത്തിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷം നൽകിയ ശേഷമാണ് പ്രതി കൊലപാതം നടത്തിയത്. ഒരുമിച്ച് കുരുക്കിടുകയും കഴുത്തിൽ കുരുക്കിട്ട യുവതി നിന്ന സ്റ്റൂൾ പ്രതി തട്ടിമാറ്റുകയുമായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. കേസിൽ ഹൈക്കോടതി ജാമ്യത്തിലായിരുന്നു വൈശാഖൻ.
വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന വൈശാഖനോട് യുവതി വിവാഹാഭ്യർഥന നടത്തിയതാണ് കൊലപാതകത്തിന്റെ കാരണമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വിവാഹിതനായതിനാൽ ഇനി മറ്റൊരു വിവാഹത്തിന് കഴിയില്ലെന്നും ഒരുമിച്ച് മരിക്കാമെന്നുമായിരുന്നു വൈശാഖൻ യുവതിയോട് പറഞ്ഞിരുന്നത്. തുടർന്ന് ഇരുവരും രണ്ടു സ്റ്റൂളുകളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിട്ടപ്പോൾ വൈശാഖൻ പെട്ടെന്നു താഴെയിറങ്ങി യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ കെട്ടറുത്ത് നിലത്തു കിടത്തി ഇയാൾ ബലാത്സംഗം ചെയ്തതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്നു പറഞ്ഞ് ഭാര്യയെ ഫോൺ ചെയ്തു വിളിച്ചുവരുത്തി. ശേഷം ഭാര്യയ്ക്കൊപ്പമാണ് ഇയാൾ കാറിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.










0 comments