2 വര്‍ഷത്തിനിടെ 3 ആത്മഹത്യ ; എൻഐടിയിൽ 10 വര്‍ഷത്തിനിടെ പഠനം നിര്‍ത്തിയത് 540 പേര്‍

അനഘ പ്രകാശ്
Published on Mar 17, 2025, 12:59 AM | 1 min read
കോഴിക്കോട് : കേന്ദ്ര സർക്കാരിനുകീഴിലെ കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്-നോളജിയിൽ (എൻഐടി) പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് വിദ്യാർഥികൾ. 10 വർഷത്തിനിടെ പഠനം നിർത്തിയത് 540 പേരാണ്. ഒരുവർഷം ശരാശരി 54 പേർ പഠനം നിര്‍ത്തുന്നതായാണ് വിവരാവകാശ രേഖയിലുള്ളത്. പഠനം ഉപേക്ഷിച്ച് വീടുകളിലെത്തിയതിൽ ചിലർ ജീവനൊടുക്കി.
രണ്ടുവർഷത്തിനിടെ കാമ്പസിൽ ആത്മഹത്യ ചെയ്‌തത് മൂന്നു പേരാണ്. പത്തുവർഷത്തിനിടെ ഏഴുപേർ കാമ്പസിൽ ജീവനൊടുക്കി. 2024ൽ മുംബൈ സ്വദേശി യോഗീശ്വര്നാഥാണ് ഏറ്റവും ഒടുവിൽ കാമ്പസിൽ ആത്മഹത്യചെയ്‌തത്. 2023 ഫെബ്രുവരിയിൽ പശ്ചിമബംഗാൾ സ്വദേശി നിധിൻ ശര്‍മയും 2022 ഡിസംബറിൽ തെലുങ്കാന സ്വദേശി യഷ്വന്തും സെപ്‌തംബറിൽ ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപും ജീവനൊടുക്കി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന എൻഐആർഎഫ് പട്ടികയിൽ 54-–ാം സ്ഥാനത്താണ് എൻഐടി. പഠനഭാരത്തിനും ഭാഷാപ്രശ്നങ്ങൾക്കും പുറമെ റാഗിങ്ങും ഏറിയത് പഠനം ഉപേക്ഷിക്കുന്നതിന് കാരണമാകുന്നു. 50 ശതമാനം വിദ്യാർഥികളും കേരളത്തിന് പുറത്തുള്ളവരാണ്. വിദ്യാർഥികൾക്ക് പ്രശ്നങ്ങൾ പറയാൻ വേദി ഇല്ലാത്തത് പ്രധാന വിഷയമാണെന്ന് എൻഐടി ജീവനക്കാർ പറയുന്നു.










0 comments