print edition കവടിയാർ കൊട്ടാരത്തിലെ കവർച്ച: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന കവർച്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. പ്രാഥമിക അന്വേഷണത്തിനും മൊഴിയെടുപ്പിനും ശേഷമാകും നടപടി. വിശദമായ കണക്കെടുപ്പിൽ മോഷണംപോയ ആഭരണങ്ങളുടെ മൂല്യം ഉയരുമെന്നാണ് സൂചന.
അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങൾ കളവുപോയതിനാൽ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചാകും അന്വേഷണം. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരത്തിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
ഗൗരി ലക്ഷ്മീഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് അമൂല്യമായ ആഭരണങ്ങൾ നഷ്ടമായത്. മറ്റ് സ്വർണാഭരണങ്ങൾ അവിടെത്തന്നെയുണ്ട്. 2025 ഒക്‌ടോബറിനും നവംബറിനും ഇടയിലാണ് മോഷണമെന്നാണ് പരാതി. നവംബറിൽ ബംഗളൂരുവിലേക്ക് പോകാൻ അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്ന് മനസ്സിലായത്.
കൊട്ടാരത്തിൽ പരിശോധിച്ചിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് കുടുംബം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പേരൂർക്കട പൊലീസാണ് കേസെടുത്തത്. കൊട്ടാരത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. 150 മുറികളുള്ള കൊട്ടാരത്തിൽ നാല് കുടുംബങ്ങളാണ് താമസിക്കുന്നത്. 40 ജീവനക്കാരുമുണ്ട്.
പൗരാണിക മൂല്യമുള്ള ആഭരണങ്ങളും ചിത്തിര തിരുനാൾ രാജാവ് സമ്മാനമായി നൽകിയ ആഭരണങ്ങളും മോഷണം പോയതിൽ ഉൾപ്പെടുന്നു. കൊട്ടാരത്തിനു പുറത്ത് സുരക്ഷാജീവനക്കാരും സിസിടിവി കാമറയുമുണ്ട്. സുരക്ഷാജീവനക്കാർക്കുപുറമെ 15 ജീവനക്കാരാണുള്ളത്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കൊട്ടാരത്തിലെത്തി തെളിവ് ശേഖരിക്കും. കൊട്ടാരത്തിൽ അടുത്തിടെ സന്ദർശനം നടത്തിയവരെക്കുറിച്ചും അ ന്വേഷിക്കുന്നുണ്ട്.










0 comments