print edition കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: ദേശീയപാത അതോറിറ്റി വിദഗ്‌ധസംഘം അന്വേഷിക്കും

കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ)വിദഗ്ധ സംഘം അന്വേഷിക്കും. ഡൽഹിയിൽ നിന്നുള്ള സംഘം ഞായറാഴ്ച പരിശോധന തുടങ്ങും. റിപ്പോർട്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്‌എഐക്കും സമർപ്പിക്കും.
കൊട്ടിയത്തിനു സമാനമായി അപകട സാധ്യതയുള്ളതായി ജനപ്രതിനിധകൾ ചൂണ്ടിക്കാട്ടിയ കൊല്ലം ജില്ലയിലെ നാലിടത്ത് പിഡബ്ലുഡി, മൈനിങ് ജിയോളജി, ഗ്രൗണ്ട് വാട്ടർ എന്നിവയുടെ സാങ്കേതിക വിഭാഗം സംയുക്ത പരിശോധന നടത്തും. കലക്‌ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പരിശോധനാ റിപ്പോർട്ട് എൻഎച്ച്‌എഐ സംഘത്തിന് കൈമാറും.
ശനിയാഴ്ച മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വെള്ളി വൈകിട്ട് 3.30നാണ് ദേശീയപാത 66 ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി തകർന്നത്. കൊല്ലം ബൈപാസ് –കടമ്പാട്ടുകോണം റീച്ചിൽ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള പാതയിലാണ് അപകടം. സർവീസ് റോഡും ഉയരപ്പാതയുടെ റീ ഇൻഫോഴ്സ്ഡ് വാളുമാണ് തകർന്നത്. ഉയരപ്പാത 30ഡിഗ്രി ഉള്ളിലേക്ക് ചരിഞ്ഞു. രണ്ടടിവരെ വീതിയിലാണ് വിള്ളലുകൾ. സർവീസ് റോഡിനും ഓടയ്ക്കും ഇടയിലും വിള്ളലുണ്ടായി. അതിനിടെ വലതുഭാഗത്തെ സർവീസ് റോഡിലൂടെ ഗതാഗതം ഞായറാഴ്‌ച പുനഃരാരംഭിക്കും.
നിർമാണക്കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്
കൊല്ലം: കൊല്ലത്ത് കൊട്ടിയം മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കന്പനിയായ ശിവാലയ കൺസ്‌ട്രക്‌ഷൻസിന് ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. കന്പനിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. 15ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. കൊല്ലം ആസ്ഥാനമായ സൂപ്പർവൈസർ കന്പനിയായ ഫീഡ്‌ബാക്കിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. കൊല്ലം ബൈപാസ് മുതൽ കടന്പാട്ടുകോണംവരെ ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തിയാണ് ഹരിയാന ആസ്ഥാനമായ ശിവാലയ കൺസ്‌ട്രക്‌ഷൻസ് കന്പനിക്ക് കരാർ നൽകിയിരുന്നത്.










0 comments