കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, ഒരാൾക്ക് പരിക്ക് | Video

ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. അപകടത്തിൽ വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിനും (11) പരിക്കേറ്റു. അലീനയ്ക്ക് നിസാര പരിക്കാണുള്ളത്.
തെരച്ചിലിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ബിന്ദുവിനെ കണ്ടെത്തിയത്. ഉടൻതന്നെ അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുവശവും കെട്ടിടമായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ അപകട സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഒടുവിൽ ഗേറ്റ് പൊളിച്ച് മൂന്ന് ജെസിബികൾ അകത്തേക്ക് കടന്നു. കെട്ടിടാവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങിയപ്പോഴാണ് കുടുങ്ങിക്കിടക്കുന്ന ബിന്ദുവിനെ കണ്ടെത്താനായത്.
വ്യാഴം രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തെ തുടർന്ന് 10, 11, 14 വാർഡുകളിലെ രോഗികളെ മാറ്റിയിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടച്ചിട്ടിരുന്ന മുറിയാണ് തകർന്നതെന്ന് മന്ത്രി വാസവൻ പറഞ്ഞു. പഴയ സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കെട്ടിടഭാഗം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓർത്തോപീഡിക്സ് സർജറി വിഭാഗം നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. ശുചിമുറിയും ഈ കെട്ടിടത്തിലാണ്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെയും ഗാന്ധിനഗർ പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.











0 comments