ഒറ്റയ്ക്കല്ലെന്നേ... സര്‍ക്കാരുണ്ട് കൂടെ

അതുല്യ ഉണ്ണി [email protected]
Published on Feb 24, 2026, 01:49 AM | 1 min read
കോട്ടയം: ‘ ഇൗ വീടു കണ്ടോ, ഇത് ഇങ്ങനെ ഒന്നുമല്ലായിരുന്നന്നേ. അടച്ചുറപ്പോടെ കിടക്കണമെങ്കിൽ നൂറു പലകയെങ്കിലും വേണായിരുന്നു. അടുക്കളയിൽ വെല്ലോം വെച്ചുണ്ടാക്കാൻ നിന്നാലോ പുക കൊണ്ട് നിക്കാൻപോലും വയ്യായിരുന്നു. മൊത്തം ഇടിഞ്ഞ് കിടക്കുവായിരുന്നു. അവിടന്നാ സർക്കാർ എനിക്ക് എന്റെ ആഗ്രഹം സാധിച്ചുതന്നത്. ഞാൻ ഒറ്റയ്‌ക്കൊന്നുമല്ല, കൂട്ടിന് സർക്കാരുണ്ട്... ’ നിറകണ്ണുകളോടെ കോട്ടയം ഒളശ കുഴിവേലിപ്പടി സ്വദേശി ചെല്ലമ്മ പറഞ്ഞു.
വർഷങ്ങളായി ഇടിഞ്ഞുതകരാറായ വീട്ടിലായിരുന്നു ചെല്ലമ്മയും ഭർത്താവ് ബാലനും താമസിച്ചിരുന്നത്. അസുഖത്തെ തുടർന്ന് ബാലൻ മരിച്ചതോടെ ചെല്ലമ്മ ഒറ്റയ്‌ക്കായി. ഒറ്റപ്പെടലിലും സുരക്ഷിതമായ വീടെന്നതായിരുന്നു ചെല്ലമ്മയുടെ മനസ്സുനിറയെ. സമീപത്തെ വീട്ടിൽ സഹായിയായി നിൽക്കുന്പോഴാണ് അവരിലൂടെ ലൈഫ് പദ്ധതിയെ കുറിച്ച് അറിയുന്നത്.
ലൈഫിൽനിന്ന് ലഭിച്ച നാല് ലക്ഷംരൂപയും കൈയിലുള്ള ചെറിയ സമ്പാദ്യവും അയൽവാസികളായ ജയശ്രീയുടെയും ഗോപിനാഥന്റെയും സഹായവും കൂടിയായപ്പോൾ നല്ലൊരു വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. ചെല്ലമ്മയെ കൂടാതെ സർക്കാരിന്റെ കരുതലിൽ ജില്ലയിൽ ഇതുവരെ വീട് ലഭിച്ചത് 20,025 കുടുംബങ്ങൾക്കാണ്.










0 comments