പഞ്ചായത്ത് ഭരണം പോയി: കൂരാച്ചുണ്ടിൽ ഡിസിസി പ്രസിഡന്റിനെതിരെ കോൺഗ്രസ് പ്രതിഷേധം

ബാലുശേരി: കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ മുസ്ലീംലീഗ് അവിശ്വാസ പ്രമേയം പാസായി കോൺഗ്രസിന് ഭരണം നഷ്ടമായതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം. ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിനും എം കെ രാഘവൻ എപിയ്ക്കുമെതിരെ കൂരാച്ചുണ്ട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്തും ടൗണിലും എംപിയ്ക്കെതിരെയും ഡിസിസി പ്രസിഡൻ്റിനെതിരെയും പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചു. മുസ്ലിംലീഗിനു വേണ്ടി കോൺഗ്രസ് ഭരണം അട്ടിമറിച്ചെന്നാണ് പോസ്റ്ററിലുള്ളത്.
മുസ്ലിം ലീഗ് നേതാവ് നൽകിയ അവിശ്വാസ പ്രമേയത്തിലാണ് കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. പഞ്ചായത്ത് ഭരണസമിതിയിലെ ആകെയുള്ള 13 അംഗങ്ങളിൽ 11 പേർ അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട മാത്രമാണ് എതിർത്ത് വോട്ടുചെയ്തത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിൻസിതോമസ് വോട്ട് അസാധുവാക്കി.
ഭരണകാലയളവിൽ അവസാന ഒരു വർഷ കാലാവധി മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനംനൽകണമെന്ന് കോൺഗ്രസും ലീഗും തമ്മിൻ മുൻധാരണ ഉണ്ടായിരുന്നു. എന്നാൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം പാലിക്കാൻ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ പോളി കാരക്കട തയ്യാറായില്ല. വർഷങ്ങളായി കോൺഗ്രസിന്റെ കൈവശമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് വിട്ടു നൽകില്ലെന്നു പോളി കാരക്കട നിലപാട് സ്വീകരിച്ചു. തുടർന്നാണ് മുസ്ലിം ലീഗ് നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായ ഒ കെ അമ്മത് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
0 comments