കോന്നി ആനക്കൊട്ടിലിൽ നാല് വയസുകാരൻ മരിച്ച സംഭവം; ഡിഎഫ്ഒ റിപ്പോർട്ട് നൽകും

അഭിരാം
പത്തനംതിട്ട: കോന്നി ആനക്കൊട്ടിലിൽ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് നൽകും. കോന്നിയുടെ ചുമതലയുള്ള റാന്നി ഡിഎഫ്ഒ ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക. തുടർന്ന് അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും.
അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് വെള്ളിയാഴ്‌ച മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ആനത്താവളത്തിലെത്തിയതായിരുന്നു അഭിരാം.
ഇളകി നില്‍ക്കുകയായിരുന്ന തൂണ്‍ അഭിരാം പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീണാണ് അപകടമുണ്ടായത്. നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു.
തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
0 comments