ad
Deshabhimani

പഠനത്തിൽ മിടുക്കർ, എന്നും ചിരിച്ചമുഖം; വൈഷ്ണവിയ്ക്കും സാന്ദ്രയ്ക്കും സംഭവിച്ചതെന്ത്? വിശദ അ‌ന്വേഷണം തുടങ്ങി

Vaishnavi Sandra

വൈഷ്ണവി, സാന്ദ്ര

വെബ് ഡെസ്ക്

Published on Jan 16, 2026, 10:58 AM | 2 min read

കൊല്ലം: പഠനത്തിൽ മിടുക്കരായിരുന്ന, എന്നും ചിരിച്ചമുഖത്തോടെ മാത്രം കണ്ടിരുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വേർപാട് താങ്ങാനാകാത്ത അവസ്ഥയിലാണ് കൊല്ലം സായി (സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലിലെ മറ്റ് കായികതാരങ്ങൾ. കല്ലുവാതുക്കലിൽ ബുധനാഴ്ച നടന്ന കബഡി മത്സരത്തിൽ വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഹോസ്റ്റലിലെ കുട്ടികൾ. എന്നാൽ, വ്യാഴാഴ്ച ഇവിടം കണ്ണീർക്കടലായി. ബുധൻ രാത്രിവരെ തങ്ങളോട് സംസാരിച്ചവരെ നഷ്ടപ്പെട്ട കൂട്ടുകാരുടെ വേദന കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.


വ്യാഴം പുലർച്ചെയാണ് സായിയുടെ ഹോസ്റ്റലിൽ‌ തിരുവനന്തപുരം ചെമ്പൂർ മൂദാക്കൽ ഇളമ്പത്തടം വിഷ്ണുഭവനിൽ വൈഷ്ണവി (15), കോഴിക്കോട് ചാലിയം പെരുമ്പള്ളിൽ ഹൗസിൽ സാന്ദ്ര (18)എന്നിവരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടത്. ഇരുവരും ഹോസ്റ്റലിലെ വ്യത്യസ്ത മുറികളിലാണ് താമസിക്കുന്നതെങ്കിലും ബുധൻ രാത്രി വൈഷ്ണവി സാന്ദ്രയുടെ മുറിയിലായിരുന്നു. രാവിലെ പരിശീലനത്തിന് സമയമായിട്ടും ഇരുവരെയും കാണാതായതോടെ ഹോസ്റ്റൽ അധികൃതർ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സീലിങ് ഫാനുകളിൽ പുതപ്പ് ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു. ഇരുവരുടെയും പോക്കറ്റുകളിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.


കൊല്ലം എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവി. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് സാന്ദ്ര. സാന്ദ്ര സ്പ്രിന്റ് താരവും വൈഷ്ണവി കബഡി ജില്ലാ ടീം അംഗവുമാണ്.


വേണുവാണ് വൈഷ്ണവിയുടെ അച്ഛൻ. അമ്മ: അനീഷ. സഹോദരൻ: വിഷ്ണു. സാന്ദ്രയുടെ അച്ഛൻ: രവി. അമ്മ: സിന്ധു.


വൈഷ്ണവിയുടെ ബന്ധുക്കൾ രാവിലെതന്നെ സായിയിൽ എത്തിയി​രുന്നു. ഇവരെ ആശ്വസിപ്പിക്കാൻ പോലും കരുത്തില്ലാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവർ. പുലർച്ചെ വാർത്ത പുറത്തുവന്നതോടെ ലാൽബഹദൂർ സ്റ്റേഡിയത്തിന് സമീപത്തെ സായിയുടെ ഹോസ്റ്റലിനുമുന്നിൽ ജനക്കൂട്ടം നിറഞ്ഞു. വിവരമറിഞ്ഞ് എത്തിയവരെ ഉള്ളിലേക്കു കടത്തിവിടാത്തത് തർക്കത്തിന് ഇടയാക്കി.


ഹോസ്റ്റൽ മാനേജർ ഉൾപ്പെടെയുള്ളവരുടെ നിലപാടുകളാണ് കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചതെന്നും ഇത്തരത്തിൽ മാനേജ്മെന്റിന്റെ പീഡനം കാരണം സായിയിൽ മുമ്പും ആത്മഹത്യകൾ ഉണ്ടായതായും ആ​രോപിച്ച് ഒളിമ്പ്യൻ അനിൽകുമാർ അടക്കമുള്ളവർ രംഗത്തെത്തി.


സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയമോഹൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ അനിരുദ്ധൻ, കൊല്ലം ഏരിയ സെക്രട്ടറി ബെയ്‌സിൽ ലാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്‌ ആർ അരുൺ ബാബു, ഡി​വൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി ഷൈൻ ദേവ് എന്നിവർ സ്ഥലത്തെത്തി


വിശദ അ‌ന്വേഷണം തുടങ്ങി


സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വനിതാ ഹോസ്റ്റലിൽ രണ്ടുകുട്ടികൾ തൂങ്ങിമരിച്ച സംഭവത്തിൽ വിശദ അ‌ന്വേഷണം തുടങ്ങി പൊലീസ്. വിവരം അ‌റിഞ്ഞയുടൻ കൊല്ലം ഇ‍ൗസ്റ്റ്‌ പൊലീസ് സ്ഥലത്തെത്തി മുറി സീൽ ചെയ്തു. തുടർന്ന് കൊല്ലം റൂറലിൽനിന്ന്‌ ഉൾപ്പെടെ ഫോറൻസിക് വിദഗ്ധരെത്തി വിശദ പരിശോധന നടത്തി. വിദ്യാർഥികളിൽനിന്ന്‌ ഉൾപ്പെടെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അ‌സ്വാഭാവികമായി ഒന്നുമില്ലെന്നും ഈസ്റ്റ് പൊലീസ് വൃക്തമാക്കി.


കായിക താരങ്ങൾക്ക് ശിശുക്ഷേമസമിതി കൗൺസലിങ് നൽകും


സായി ഹോസ്റ്റലിൽ രണ്ട് കായികതാരങ്ങൾ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ​ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി ഷൈൻദേവ് ആവശ്യപ്പെട്ടു. സംഭവം ദൗർഭാഗ്യകരമാണ്. തലേന്ന് രാത്രിയിൽ സംസാരിച്ചപ്പോഴും ഒരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് രക്ഷാകർത്താക്കൾ പറഞ്ഞത്. ഹോസ്റ്റലിലെ മറ്റ് കുട്ടികളെ വിഷയം ബാധിക്കാതിരിക്കാൻ ശിശുക്ഷേമ സമിതി കൗൺസലിങ് നൽകുമെന്നും ഷൈൻദേവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home