പുനലൂരിൽ ആറാം ക്ലാസുകാരന് ക്രൂരമർദ്ദനം; കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിച്ച വാർഡനും പാചകക്കാരനും കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
പുനലൂർ: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി മർദ്ദിച്ചതായി പരാതി. പുനലൂർ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന 'ലിവിങ് വാട്ടർ' എന്ന സ്വകാര്യ ഹോസ്റ്റൽ അധികൃതർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവത്തിൽ സ്ഥാപനത്തിലെ വാർഡനെയും പാചകക്കാരനെയും പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റലിലെ 500 രൂപ കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്.
സ്കൂൾ അവധി കഴിഞ്ഞ് തിരികെ ഹോസ്റ്റലിലേക്ക് പോകാൻ കുട്ടി വിസമ്മതിച്ചതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകം അറിയുന്നത്. ഹോസ്റ്റലിലേക്ക് പോകാൻ ഭയമാണെന്ന് കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.
500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് തന്നെ കെട്ടിത്തൂക്കി മർദ്ദിച്ചുവെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. താൻ മോഷണം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും വാർഡനും പാചകക്കാരനും ചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. കുട്ടിയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു.
കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സ്ഥാപനത്തിന്റെ പ്രവർത്തനാനുമതിയെക്കുറിച്ചും മുൻപ് ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.










0 comments