print edition കൊച്ചിയിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസ്: 3 നാൾ കഴിഞ്ഞിട്ടും പ്രതികൾ ഒളിവിൽ തന്നെ

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികളെ അതിക്രൂരമായി വളഞ്ഞിട്ടാക്രമിച്ചിട്ട് മൂന്നുദിനം പിന്നിടുന്പോഴും പ്രതികൾ ഒളിവിലെന്ന മറുപടിയുമായി പൊലീസ്. മുഖ്യപ്രതി അക്‌ബർ അലി അടക്കം ഏഴ് പേരാണ് ഇനി പിടിയിലാകാനുള്ളത്. ചൊവ്വ പുലർച്ചെ 4.30ഓടെ കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ് വിദ്യാർഥിനികളെ ആക്രമിച്ചത്.
അക്രമിസംഘത്തിന് അനായാസം രക്ഷപ്പെടാൻ കഴിഞ്ഞതും മൂന്ന് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ ഉൾപ്പെടെ പിടികൂടാനാകാത്തതും പൊലീസിന്റെ വീഴ്‌ച വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അവിടേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്. മൂന്ന് പ്രതികൾ മാത്രമാണ് ഇതിനകം പിടിയിലായത്. മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ റിമാൻഡിലാണ്.
വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടതും പ്രതികളെ പിടികൂടാനാകാത്തതും സ്‌ത്രീകളെയടക്കം ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിൽ സ്‌ത്രീകൾക്ക് രാത്രി സുഗമമായി സഞ്ചരിക്കാവുന്ന സ്ഥിതിയുണ്ടായിരുന്നു. ഇൗ സ്ഥിതിക്കാണ് ഇപ്പോൾ മാറ്റം വന്നത്. സ്‌ത്രീസുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.










0 comments