ക്രൈംബ്രാഞ്ചിന്റെ ഗൂഢനീക്കത്തിന് വഴങ്ങില്ല; പിഎസ്‌സി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനത്തെയും അംഗങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾക്ക് വഴങ്ങില്ലെന്ന് പിഎസ്‌സി യോഗ തീരുമാനം. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ മൂല്യനിർണയ അന്വേഷണത്തിന്റെ പേരിൽ പ്രോട്ടോകോൾ ലംഘിച്ച് അംഗങ്ങളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് പിഎസ്‍സിക്ക് നിയമോപദേശവും ലഭിച്ചു. മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകില്ലെന്നും ഉദ്യോഗസ്ഥർക്ക് പിഎസ്‌സി ഓഫീസിലെത്തി വിവരം ശേഖരിക്കാമെന്നും അറിയിക്കും.
കേസിൽ പ്രതിചേർക്കാത്ത, ഭരണഘടനാ പദവിയിലുള്ള അംഗങ്ങളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നത് പൊലീസ് മാന്വലിന്റെയും പ്രോട്ടോകോളിന്റെയും ലംഘനമാണ്. അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്‍സി സെക്രട്ടറി നേരത്തെ അറിയിച്ചിട്ടും പിഎസ്‌സിക്ക് പ്രത്യേക ഇളവില്ലെന്ന മട്ടിൽ ചിലർ മാധ്യമങ്ങൾക്ക് വാർത്ത നല്‍കി ഭരണഘടനാ സ്ഥാപvത്തെ അപമാനിക്കാനും വിശ്വാസ്യത തകര്‍ക്കാനുമാണ് ശ്രമം. ചെയർമാനെയും അംഗങ്ങളെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബോധപൂർവ നീക്കമാണിതെന്നും യോഗം വിലയിരുത്തി.









0 comments