അവയവവിൽപ്പന റാക്കറ്റ്
print edition അവയവവിൽപ്പന റാക്കറ്റ് അഞ്ചുവർഷമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തൽ; നാൽപ്പതോളം അവയവമാറ്റം നടത്തി

മുഹമ്മദ് നജീബ്
കൊച്ചി: മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവവിൽപ്പന റാക്കറ്റ് അഞ്ചുവർഷമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തൽ. കോവിഡ് വ്യാപനകാലത്തിനുശേഷം 2021 മുതലാണ് നജീബ് റാക്കറ്റ് ആരംഭിച്ചത്. ഇതുവരെ നാൽപ്പതോളം അവയവമാറ്റം നടത്തിയതായാണ് നജീബ് പൊലീസിനോട് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. പ്രധാന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
നജീബിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പോയതെന്നും എവിടെനിന്നാണ് പണം ലഭിച്ചതെന്നുമുള്ള പരിശോധന പുരോഗമിക്കുന്നു. നജീബിന്റെ അക്കൗണ്ടുമായി ഇടപാടുകൾ നടത്തിയവരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
നജീബിന്റെ പ്രധാന ഇടനിലക്കാരിൽ ഒരാളായ മറയൂർ സ്വദേശി ഡെബിൻ ജോസഫിനെ കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. സ്‌പാകേന്ദ്രങ്ങൾ ഉൾപ്പെടെ മറയാക്കിയാണ് ഇയാൾ അവയവവിൽപ്പന നടത്തിയിരുന്നത്. ഡെബിനെപ്പോലെ നിരവധി ഏജന്റുകൾ നജീബിനുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവരിൽ പലരും ബിസിനസ് സംരംഭങ്ങളുടെ മറവിൽ അവയവക്കച്ചവടം നടത്തിയിരുന്നതായും സംശയിക്കുന്നുണ്ട്.
മുഹമ്മദ് നജീബിന്റെ കസ്‌റ്റഡി കാലാവധി തിങ്കളാഴ്‌ച അവസനിക്കും.
ഡെബിൻ ജോസഫ് റിമാൻഡിലാണ്. ഇയാളെ കസ്‌റ്റഡിയിൽ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മുഹമ്മദ് നജീബിനെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി ഡെബിനൊപ്പം ചോദ്യംചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. വിവിധ ജില്ലകളിൽ അവയവം നൽകിയവരുടെയും സ്വീകരിച്ചവരുടെയും മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.










0 comments