സ്വാമി ഗോലോകാനന്ദജി മഹാരാജ് അന്തരിച്ചു

തിരുവനന്തപുരം: ശ്രീരാമകൃഷ്ണ ആശ്രമ പ്രസ്ഥാനത്തിലെ മുതിർന്ന സന്യാസ ശ്രേഷ്ഠൻ സ്വാമി ഗോലോകാനന്ദജി മഹാരാജ് (94) അന്തരിച്ചു.
ഏതാനും വർഷമായി ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിശ്രമ ജീവിതത്തിലായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കവെ ഇന്നലെ വൈകിട്ടു 5.30 ഓടെയായാണ് മരണം.
പൊതു ദർശനത്തിന് ശേഷം സംസ്ക്കാരം ബുധനാഴ്ച രാത്രി 9.30 ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. ചടങ്ങുകൾക്ക് ശ്രീരാമകൃഷ്ണാശ്രമം തിരുവനന്തപുരം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദജി മഹാരാജ് നേതൃത്വം നൽകി. പൂർവാശ്രമത്തിൽ നാരായണൻകുട്ടി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1933 മാർച്ച് 25 ശനി ആറന്മുള പഞ്ചായത്തിലെ കിടങ്ങന്നൂർ തോമ്പിൽ കുടുംബത്തിൽ, മാന്നാർ സ്വദേശിയായ പരേതനായ ശ്രീ ശിവരാമപിള്ളയുടെയും ശ്രീമതി ജാനകിയമ്മയുടെയും മകനായാണ് ജനിച്ചത്.
കിടങ്ങന്നൂരിലെയും മെഴുവേലിയിലെയും പ്രാദേശിക വിദ്യാലയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പത്താം ക്ലാസിനുശേഷം അന്നത്തെ കാലഘട്ടത്തിൽ ഏറെ ശ്രദ്ധേയമായിരുന്ന സിവിൽ എഞ്ചിനീയറിങ് പഠനത്തിന് അദ്ദേഹം പ്രവേശിച്ചു. എന്നാൽ, ജീവിതം ക്രമേണ അദ്ദേഹത്തെ ആത്മീയതയുടെയും ധർമ്മത്തിന്റെയും സേവനത്തിന്റെയും വഴിയിലേക്ക് നയിക്കുകയായിരുന്നു.
1953-54 ൽ രാമകൃഷ്ണ മഠത്തിൽ ബ്രഹ്മചാരിയായി ചേർന്ന അദ്ദേഹം 1963 ൽ മഠത്തിന്റെ അന്നത്തെ അദ്ധ്യക്ഷനായിരുന്ന മാധവാനന്ദ സ്വാമിജിയിൽ നിന്ന് ഗോലോകാനന്ദ എവ്ന നാമത്തോടെ സന്യാസം സ്വീകരിച്ചു. ആദ്യത്തെ കുറച്ചു കാലം മദ്രാസിലും പിന്നീട് കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് തുടങ്ങിയ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
ആത്മീയപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗ്രാമീണ സേവനം തുടങ്ങിയ മേഖലകൾക്കും അദ്ദേഹം പ്രാധാന്യം നൽകി. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഹരിപ്പാട് ആശ്രമവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലും നിയമപരമായ നടപടികളിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്റെ ഗ്രാമീണ സേവന പ്രവർത്തനങ്ങൾക്ക് പുതിയ രൂപം നൽകുന്നതിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.









0 comments