വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുന്നു; കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാം: കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ, വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കട്ടവർക്കെതിരെ വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാരിനായി ഹാജരാകുന്ന 'വിസ്മയമാ'ണ് കേരളം കാണാൻ പോകുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ. സ്വർണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ ബി പ്രദീപിനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാം- കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ ബി പ്രദീപിനെ ദേവസ്വം ബോർഡ് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. ഇത് ശരിയാണെങ്കിൽ സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജൻ്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന “വിസ്മയ”മാണ് കേരളം കാണാൻ പോകുന്നത്.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണ്ണം പൂശിയെത്തിച്ച യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാം.










0 comments