ക്രിക്കറ്റ് ലോകം ഇനി ആഫ്രിക്കയിലേക്ക്; 2027 ഏകദിന ലോകകപ്പ് തീയതികൾ നിശ്ചയിച്ച് ഐസിസി

Photo Credit:Cricket Australia
അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന 2027-ലെ പുരുഷ ഏകദിന ലോകകപ്പിന്റെ തീയതികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തത്വത്തിൽ നിശ്ചയിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് 2026 ഫൈനലിനോട് അനുബന്ധിച്ച് അഹമ്മദാബാദിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
പുതിയ വിവരങ്ങൾ പ്രകാരം 2027 ഒക്ടോബർ 4-ന് ആരംഭിച്ച് നവംബർ 21-ന് അവസാനിക്കുന്ന രീതിയിലാണ് ടൂർണമെന്റ് ക്രമീകരിക്കാൻ ഐസിസി ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ആകെ 54 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉള്ളത്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഇതിൽ 41 മത്സരങ്ങൾക്കും ദക്ഷിണാഫ്രിക്ക തന്നെയായിരിക്കും വേദിയാവുക. സിംബാബ്‌വെ 8 മത്സരങ്ങൾക്കും നമീബിയ 3 മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കും. 2003-ന് ശേഷം ആദ്യമായാണ് ഒരു പുരുഷ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചെത്തുന്നത്.
2027 മുതൽ 2031 വരെയുള്ള ഐസിസിയുടെ പുതിയ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിലെ (എഫ്റ്റിപി) ആദ്യ വലിയ ടൂർണമെന്റായിരിക്കും ഇത്. ഈ വർഷം അവസാനം ഹോങ്കോങ്ങിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇതിന്റെ അന്തിമ കലണ്ടർ പ്രഖ്യാപിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഘടന മാറ്റുന്നതും ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച ചർച്ചകളും ഈ യോഗത്തിൽ ഉണ്ടാകും.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്ന അവസാനത്തെ വലിയ ടൂർണമെന്റായിരിക്കും 2027 ലോകകപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 39 വയസ്സുള്ള രോഹിത് ശർമ്മയ്ക്കും 37 വയസ്സുള്ള വിരാട് കോലിയ്ക്കും ഇനി ഒന്നര വർഷത്തോളം മാത്രമാണ് ലോകകപ്പിനായി മുന്നിലുള്ളത്.
ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ, ഒരു ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇത്രയും വലിയ ടൂർണമെന്റിനായി എങ്ങനെ ഫിറ്റ്നസ് നിലനിർത്തുമെന്ന ചോദ്യം ഇതിനകം കായിക ലോകത്ത് ഉയർന്നു കഴിഞ്ഞു. എങ്കിലും ലോകകപ്പ് കിരീടത്തോടെ മടങ്ങാൻ തങ്ങളുടെ ശാരീരിക-മാനസിക ഫിറ്റ്നസ് പരമാവധി നിലനിർത്താനുള്ള കഠിനശ്രമത്തിലാണ് ഈ സീനിയർ താരങ്ങൾ










0 comments