print edition ഇഡി നോട്ടീസ് നിയമവിരുദ്ധം ; കിഫ്‌ബി ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം
കിഫ്‌ബിയുടെ വിശ്വാസ്യതയെ തകർക്കുന്ന വിധത്തിലുള്ള നോട്ടീസ് അയച്ച ഇഡിക്കെതിരെ കിഫ്‌ബി അടുത്തയാഴ്‌ച ഹൈക്കോടതിയിൽ ഹർജി നൽകും. നോട്ടീസ് നിയമവിരുദ്ധമാണെന്നും ഇഡി അതിനായി വ്യാജരേഖകൾ ഉണ്ടാക്കിയെന്നുമാണ് കിഫ്‌ബിയുടെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാമിനും എതിരെ നവംബർ 28നാണ് നോട്ടീസ് നൽകിയത്. 2019ൽ മസാല ബോണ്ട് വഴി സമാഹരിച്ച തുകയിൽനിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാൻ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാൽ, നോട്ടീസ് കിട്ടി ഒരുമാസത്തിനകം വിശദീകരണം നൽകണമെന്നുമാണ് നോട്ടീസ്. മസാലബോണ്ട് വഴി 2150 കോടി രൂപ 2019 മാർച്ചിലാണ് വാങ്ങിയത്. ഇത് പൂർണമായും ചെലവഴിക്കുകയും പണം നിക്ഷേപകർക്കു തിരിച്ചുനൽകുകയുംചെയ്തു.
ആർബിഐയുടെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയത്. നിയമലംഘനം ഉണ്ടെങ്കിൽ ആർബിഐ ഇടപെടുമായിരുന്നു. ആർബിഐക്ക് മാസറിപ്പോർട്ട് നൽകുന്നുമുണ്ട്. ഭൂമി ഏറ്റെടുക്കാൻ ആർബിഐ അനുമതിയുണ്ട്. എല്ലാ രേഖകളും നൽകിയിട്ടും 466.92 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. തെറ്റിദ്ധരിപ്പിക്കാനായി ഇഡി രേഖകൾ തിരുത്തി. യഥാർഥത്തിൽ 66 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ ചെലവിട്ടത്.
മസാലബോണ്ടിലെ പണം ഉപയോഗിച്ച് ഭൂമി വാങ്ങിക്കുകയല്ല, വികസനപദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. അത് നിയമവിരുദ്ധമല്ല. ഭൂമി വാങ്ങലിനും ഏറ്റെടുക്കലിനും വ്യത്യസ്ത നിയമമാണ്. ഏറ്റെടുത്ത ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ല. ഭൂമി കച്ചവടം ചെയ്യാത്തതിനാൽ ഫെമ നിയമത്തിന്റെ ലംഘനവുമില്ല. എന്നിട്ടും ഇൗ ആരോപണങ്ങൾ ഉന്നയിച്ചുള്ള നോട്ടീസ് നിയമവിരുദ്ധമാണ്. ക്രമക്കേടുണ്ടെങ്കിൽ ചോദിക്കേണ്ടത് ആർബിഐയാണ്.










0 comments