അപകടത്തില്‍ മരിച്ച ആർമി ഉദ്യോഗസ്ഥന്റെ വൃക്ക തിരുവല്ലയിൽ എത്തിച്ചു

തിരുവനന്തപുരം: മസ്‌തിഷ്ക മരണത്തെ തുടർന്ന് മരണാനന്തര അവയവദാനം ചെയ്ത ആർമി ഉദ്യോഗസ്ഥൻ രാഹുൽ രാജീവിന്റെ വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ആംബുലൻസ് പുറപ്പെട്ടത്. റോഡ്മാർഗം ഗ്രീൻ കോറിഡോർ ഒരുക്കി ഉച്ചയ്ക്ക് 1.37ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അവയവം എത്തിച്ചു.
രാജ്യത്തിന് കാവലൊരുക്കിയ കൈകൾ ആറ് മനുഷ്യർക്ക് പുതുജീവനേകിയാണ് മടങ്ങുന്നത്. ഇന്നലെ രാത്രി പത്തിനാണ് രാഹുലിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലെ കല്ലുവാതിൽക്കൽ, പാമ്പുറം പടിഞ്ഞാറവിള വീട്ടിൽ രാജീവിന്റെയും സുനിതയുടെയും മകനാണ് രാഹുൽ രാജീവ്. രാഹുലിന്റെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ്, എന്നിവയാണ് ബന്ധുക്കൾ ദാനം ചെയ്തത്.
രാഹുലിന്റെ മറ്റൊരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും, ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രോഗിക്കും ലഭ്യമാക്കി. കരൾ തിരുവനന്തപുരം കിംസ് ഹെൽത്തിലേക്കും രണ്ട് നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെ (RIO) രോഗികൾക്കുമാണ് നൽകിയത്.









0 comments