ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം: സംയുക്ത പ്രസ്താവനയിൽ സമവായത്തിലെത്തിയെന്ന് സൂചന

ന്യൂഡൽഹി : പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഔദ്യോഗികമായി തുടക്കമായി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തുടങ്ങിയ ലോകനേതാക്കൾ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. പുടിൻ, പെസെഷ്കിയാൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉഭയകക്ഷി ചർച്ച നടത്തി. ഷീ ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്നങ്ങളും സാമ്പത്തിക വിഷയങ്ങളും ചർച്ചയാകുമെന്നാണ് നയതന്ത്ര തലത്തിൽ നിന്നുള്ള വിലയിരുത്തൽ.
ബ്രിക്സ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ അംഗരാഷ്ട്രങ്ങൾ സമവായത്തിലെത്തിലെത്തിയെന്നാണ് സൂചന. ഏകപക്ഷീയമായ ആക്രമണങ്ങൾക്കെതിരെയാണ് സംയുക്ത പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ. 11 അംഗരാജ്യങ്ങളുടെ നിർണായക യോഗം ആരംഭിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര അഭിപ്രായങ്ങളെ മാനിച്ചും സമവായത്തിലൂടെയും മാത്രമായിരിക്കും ബ്രിക്സ് മുന്നോട്ട് പോവുകയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് ആരെയും എതിർക്കുന്നതിനല്ലെന്നും മറിച്ച് എല്ലാവരെയും ഒപ്പം കൂട്ടിക്കൊണ്ടുള്ള വളർച്ചയാണ് ലക്ഷ്യമെന്നും ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഒരു രാജ്യങ്ങളുടേയും പേരെടുത്ത് പരാമാർശിക്കാതെയായിരുന്നു സംയുക്ത പ്രസ്താവന. ഏതൊരു രാജ്യം നടത്തുന്ന ഏകപക്ഷീയമായ യുദ്ധനടപടികളെയും അപലപിക്കുന്ന പ്രസ്താവനയ്ക്ക് ശനിയാഴ്ച വൈകിട്ട് നേതാക്കൾ അംഗീകാരം നൽകും. അംഗരാജ്യങ്ങളായ ഇറാനും യുഎഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും യുഎസും ഇറാനും തമ്മിലുള്ള തുടർച്ചയായ തിരിച്ചടി ആക്രമണങ്ങളും, യമനിലെ ഹൂതി വിമതർ ചെങ്കടൽ മേഖലയിൽ ആധിപത്യം ശക്തമാക്കുന്നതുമായ സംഘർഷാവസ്ഥയ്ക്കിടയിലാണ് ചർച്ചകൾ നടക്കുന്നത്.
ലോകനേതാക്കൾ പങ്കെടുക്കുന്നതിനാൽ രാജ്യതലസ്ഥാനത്ത് അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 15,000 പൊലീസ് ഉദ്യോഗസ്ഥരെയും 200 അർദ്ധസൈനിക വിഭാഗങ്ങളെയുമാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.








0 comments