print edition ഓൺഗ്രിഡ് സംവിധാനം പ്രവർത്തിക്കില്ല; വൈദ്യുതിമുടക്കം സോളാറിനും പ്രതിസന്ധി

കെ വി ശ്രുതി
Published on Jul 18, 2026, 12:00 AM | 1 min read
കണ്ണൂർ: സംസ്ഥാനത്ത് പകൽ പവർകട്ട് തുടരുന്നത് സോളാർ വൈദ്യുതി ഉൽപാദിപ്പിച്ച് കെഎസ്‌ഇബിക്ക് വിൽക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും പ്രഹരമാകും. സോളാർ പാനലിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഓൺഗ്രിഡായി കൈമാറുന്നവർക്കാണ് പ്രതിസന്ധി.
പകൽ സമയത്തെ വൈദ്യുതിമുടക്കത്തിൽ ഓൺഗ്രിഡ് സംവിധാനം പ്രവർത്തിക്കാതാകുകയും പാനലുകളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീട്ടിൽ ഉപയോഗിക്കാനോ കൈമാറാനോ പറ്റാത്ത അവസ്ഥയാകുകയും ചെയ്യും. പവർകട്ട് തന്നെ വേണമെന്നില്ല; ലോഡ് ഷെഡ്ഡിങ്ങോ ലോഡ് നിയന്ത്രണമോ ആയാലും സംവിധാനം സുരക്ഷാകാരണത്താൽ പ്രവർത്തിക്കില്ല. ഗ്രിഡിൽ വൈദ്യുതിയില്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഇൻവർട്ടർ സ്വയം പ്രവർത്തനം നിർത്തും. ഇതോടെ, പകൽസമയത്ത് നല്ല സൂര്യപ്രകാശം ലഭിച്ചാലും ഗ്രിഡ് ഓഫ് ആണെങ്കിൽ വൈദ്യുതി വീട്ടിൽ ഉപയോഗിക്കാനോ കെഎസ്‌ഇബി ഗ്രിഡിലേക്ക് നൽകാനോ കഴിയില്ല.
സോളാർ വൈദ്യുതി ഉപയോക്താക്കളിൽ ഭൂരിഭാഗവും ഓൺ-ഗ്രിഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവും സബ്സിഡിയും ഈ സംവിധാനത്തെ ജനപ്രിയമാക്കുന്നു. വൈദ്യുതിമുടക്കമുള്ള സമയത്തും സോളാർ വൈദ്യുതി ഉപയോഗിക്കണമെങ്കിൽ ബാറ്ററി ബാക്കപ്പുള്ള ഹൈബ്രിഡ് സംവിധാനങ്ങൾ മാത്രമാണ് പരിഹാരം. ബാറ്ററിക്ക് ഉയർന്ന വിലയായതിനാൽ, ഹൈബ്രിഡ് സംവിധാനം സാധാരണക്കാരെ അകറ്റുകയാണ്. സോളാർ വൈദ്യുതി സംവിധാനം സ്ഥാപിച്ചവർക്ക് വായ്‌പ തിരിച്ചടവും മെയിന്റനൻസ് ചെലവും കെഎസ്‌ഇബിയുടെ നിശ്ചിത ചാർജുകളും തുടർന്നും ബാധകമാണ്. അതിനാൽ പകൽസമയത്തെ വൈദ്യുതിമുടക്കം ആവർത്തിച്ചാൽ പദ്ധതിയുടെ സാമ്പത്തികനേട്ടം വൈകുമെന്ന ആശങ്കയുമുണ്ട്.










0 comments