സംവാദത്തിന് വെല്ലുവിളിച്ച് ശിവൻകുട്ടി; തടിയൂരി രാജീവ് ചന്ദ്രശേഖർ; 'മുഖ്യമന്ത്രി വരട്ടെ' എന്ന് മറുപടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറുണ്ടോ എന്ന മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളിയിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. നേമത്തെ വികസനം ചർച്ച ചെയ്യാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് അവകാശപ്പെട്ട രാജീവ്, പക്ഷേ സംവാദം ആദ്യം മുഖ്യമന്ത്രിയുമായിട്ടായിരിക്കണം എന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചത്.
പത്തുകൊല്ലം കേരളം ഭരിച്ച മുഖ്യമന്ത്രി തീയതിയും സ്ഥലവും തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേമത്ത് വികസനമില്ലെന്ന ബിജെപി സ്ഥാനാർത്ഥിയുടെ ആരോപണത്തിന് മറുപടിയായാണ് വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെ സംവാദത്തിന് ക്ഷണിച്ചത്.
ഈ മാസം 29-ന് രാവിലെ മുതൽ ഉച്ചവരെ താൻ പൂജപ്പുരയിലുണ്ടാകുമെന്നും അവിടേക്ക് രാജീവ് ചന്ദ്രശേഖറിന് വരാമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഏത് തീയതിയായാലും സമയമായാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കുറിച്ചു.
2016-ലെ ബിജെപി എംഎൽഎയുടെ കാലത്തെ വികസനവും 2021-ന് ശേഷം എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നാട്ടുകാർ വിലയിരുത്തട്ടെ എന്നാണ് ശിവൻകുട്ടിയുടെ നിലപാട്.
വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ നേമത്ത് വലിയ വികസന മുന്നേറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്ന ദിവസമാണ് മന്ത്രി സംവാദത്തിനു വിളിച്ചതെന്നും അന്ന് തങ്ങൾക്ക് സാധിക്കില്ല എന്നും പറഞ്ഞ് രാജീവ് തടിയൂരി. വികസന കാര്യങ്ങളിൽ മറുപടി നൽകുന്നതിന് പകരം മുഖ്യമന്ത്രിയെ സംവാദത്തിന് വിളിച്ച് ബിജെപി സ്ഥാനാർത്ഥി വിഷയം മാറ്റാൻ ശ്രമിക്കുകയാണെന്ന് വിമർശനമുണ്ട്.











0 comments