വിസിയുടെ കടന്നാക്രമണം കേരളം അംഗീകരിക്കില്ല: ബിനോയ് വിശ്വം

തിരുനന്തപുരം: സർവകലാശാല ജനാധിപത്യത്തിനെതിരെ കേരള സർവകലാശാലയുടെ താൽക്കാലിക വിസി നടത്തുന്ന കടന്നാക്രമണം കേരളം അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന്റെ പൊതുജനാധിപത്യ പാരമ്പര്യം പേറുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നാഗ്പൂരിന്റെ രാഷ്ട്രീയം പിൻപറ്റുന്നവർക്ക് മനസ്സിലാക്കാൻ കഴിയില്ല. പഠനത്തോടൊപ്പം യുവതലമുറയിൽ അനിവാര്യമായും ഉണ്ടാകേണ്ട സർഗാത്മക വികാസത്തിന്റെ ഭാഗമാണ് പാഠ്യേതര പ്രവർത്തനങ്ങൾ.
കേരള സർവകലാശാല യൂണിയൻ യുവജനോത്സവം അടിയന്തരമായി നടത്തുക, ഇന്റർ യൂണിവേഴ്സിറ്റി കായികമേളയിൽ പങ്കെടുക്കുന്നവർക്ക് യാത്രപ്പടി അനുവദിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തിയത്. എന്നാൽ പ്രതികാര നടപടി എന്ന നിലയ്ക്ക് കാലാവധി അവസാനിക്കുന്നതിനു മുമ്പ് വിദ്യാർഥി യൂണിയനെ അസാധുവാക്കുകയാണ് വിസി ചെയ്തത്. ഇതുമൂലം നേരത്തെ നിശ്ചയിച്ച നാടകോത്സവം, ഫിലിം ഫെസ്റ്റിവൽ, വിദ്യാർത്ഥി കോൺക്ലേവ് എല്ലാം മുടങ്ങിയേക്കുമെന്ന് ആശങ്കയുണ്ട്. ദില്ലി, ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിൽ പയറ്റിയ അതേ അടവുകൾ കേരളത്തിൽ പ്രയോഗിക്കാനുള്ള സംഘപരിവാർ സഹയാത്രികരുടെ പരിശ്രമം കേരളം സമ്മതിച്ചുകൊടുക്കില്ലെന്നും ബിനോയ് വിശ്വം പ്രസ്‌താവനയിൽ പറഞ്ഞു.










0 comments