ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നിലപാടുകൾ കേരളം നടപ്പാക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നിലപാടുകൾ കേരളം നടപ്പാക്കില്ല എന്ന പ്രഖ്യാപനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സ്വന്തമായ നിയമനിർമാണം നടത്താമെന്ന് ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് കോഡ് ഓൺ വേജസ് (2019) പ്രകാരമുള്ള നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. മുൻപ് മിനിമം വേജസ് ആക്ട്, 1948 പ്രകാരം ആരംഭിച്ച നടപടികൾ, പുതിയ കേന്ദ്ര നിയമം വന്നതോടെ അസാധുവായതായി ഹൈക്കോടതി പ്രാഥമികമായി നിരീക്ഷിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം പഴയ നിയമപ്രകാരമുള്ള നടപടികൾക്ക് ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
എങ്കിലും, കോഡ് ഓൺ വേജസ് പ്രകാരം മിനിമം വേതനം നിശ്ചയിക്കുന്നതിന് ഈ ഉത്തരവ് തടസമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2025 ഡിസംബർ 27ന് നടന്ന യോഗത്തിലെ തീരുമാനങ്ങൾ പ്രകാരം ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ, നിയമപരമായ കൃത്യതയോടെ മിനിമം വേതനം നടപ്പിലാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ലേബർ കമീഷണർക്ക് നൽകിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ ഒഴിവാക്കിക്കൊണ്ട്, അർഹമായ വേതനം ഉറപ്പാക്കാൻ സാധിക്കുന്ന തരത്തിൽ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.










0 comments