മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താം; കേരള അര്‍ബന്‍ കോണ്‍ക്ലേവിന് തുടക്കം

കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപീകരിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെ കൂടുതൽ നിറവോടെ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം നഗരവൽക്കരണം തുറന്നുതരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായുള്ള സംവാദങ്ങളും കോൺക്ലേവിൽ നടക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു.
സമ്പൂർണ്ണ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് കേരളം. മാറുന്ന കാലത്തിനനുസരിച്ച് നാടിന്റെ ഭാവിയെ രൂപപ്പെടുത്താനായാണ് ‘കേരള അർബൻ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ശ്രീലങ്ക, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും വിദഗ്ദ്ധരും പങ്കുചേരും.
കേരളത്തിന്റെ നഗര വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെ മുകളിലാണ്. വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല കേരളത്തിൽ നഗരവൽക്കരണം നടക്കുന്നത്. പരമ്പരാഗത കാലം മുതല്‍ വിദേശ രാജ്യങ്ങളുമായി നിലനിന്നിരുന്ന വാണിജ്യബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയര്‍ന്ന ജീവിതനിലവാരം, താരതമ്യേന മെച്ചപ്പെട്ട വരുമാന നിലവാരം, ഉയര്‍ന്ന ജീവിത സൗകര്യങ്ങളോടുള്ള ആഭിമുഖ്യം, കാലാവസ്ഥാ ഘടകങ്ങള്‍ എന്നിവയെല്ലാം അതിനു കാരണമായിട്ടുണ്ട്.
ഈ അടിസ്ഥാനത്തില്‍ നഗരവൽക്കരണത്തെ സമീപിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് എൽഡിഎഫ് സർക്കാർ. കേരളത്തിന്റെ പൊതു വികസന കാഴ്ചപ്പാടുമായി ബന്ധപ്പെടുത്തി തന്നെയാണ് നഗരവല്‍ക്കരണത്തെയും കാണുന്നത്. ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനും അവസരങ്ങളെ ഉപയോഗപ്പെടുത്താനും നമുക്ക് കഴിയണം. അതിന്റെ ഭാഗമായിക്കൂടിയാണ് ‘നവകേരളം’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചത്.
സാമൂഹിക വികസനത്തില്‍ സംസ്ഥാനം നേടിയ നേട്ടങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോവുക, നഗരവല്‍ക്കരണം ഏല്‍പ്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് നവീന മാതൃകകള്‍ കണ്ടെത്തുക എന്നിവയാണ് അതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. നഗരവൽക്കരണത്തിന്റെ വിവിധ മാനങ്ങളെ കുറിച്ച് പഠിക്കാൻ സര്‍ക്കാര്‍ ഒരു കമീഷനെ നിയോഗിച്ചിരുന്നു. കമീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി വിശദമായ ചര്‍ച്ച ഈ കോണ്‍ക്ലേവിന്റെ ഭാഗമായി ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകും പ്രദര്‍ശനം. നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും വിജയിച്ച മാതൃകകളും കോൺക്ലേവിനോട് അനുബദ്ധിച്ചു നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിക്കും.15 വരെയാണ് പ്രദര്‍ശനം.
വെള്ളിയും ശനിയും കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററിലാണ് കേരള അര്‍ബന്‍ കോണ്‍ക്ലേവ്. കേന്ദ്ര ഭവന നിർമാണ നഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടർ മുഖ്യാതിഥിയായി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപംനൽകുന്നത്. അതിവേഗ നഗരവൽക്കരണം മൂലമുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം, അതിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് നയരൂപീകരണത്തിന്റെ ലക്ഷ്യം. കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മർദങ്ങൾ, തൊഴിൽ–വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവയും കോൺക്ലേവിൽ ചർച്ചയാകും. മൂന്ന് വിദേശരാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ, മേയർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.









0 comments