print edition വിസി കേരള സർവകലാശാലയെ തകർക്കുന്നു

കേരള സർവകലാശാല
തിരുവനന്തപുരം : കേരള സർവകലാശാലയുടെ തകർച്ചയ്‌ക്ക് വഴിവയ്‌ക്കുന്ന ഭരണപ്രതിസന്ധിയാണ് താൽക്കാലിക ചുമതലയിലുള്ള വൈസ് ചാൻസലർ സൃഷ്ടിക്കുന്നതെന്ന് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. വിസിയുടെ ഓൺലൈൻ ഭരണമാണ് സർവകലാശാലയിൽ നടക്കുന്നത്. ഇത് സർവകലാശാല ചട്ടത്തിനും സ്റ്റാറ്റ്യൂട്ടിനുമെതിരാണ്. സിൻഡിക്കറ്റും സെനറ്റും അക്കാദമിക്ക് കൗൺസിലും വിളിച്ചുകൂട്ടിയിട്ട് മാസങ്ങളായി. വല്ലപ്പോഴുമാണ് താൽക്കാലിക വിസി സർവകലാശാലയിൽ എത്തുന്നത്.
എന്നാൽ, വിസിയുടെ പ്രവർത്തന മര്യാദകളെല്ലാം ലംഘിച്ച് സംഘപരിവാർ പരിപാടികൾക്കെല്ലാം പങ്കെടുക്കുന്നുണ്ട്.
സർവകലാശാലയിൽ ഗവേഷണവും പഠനപ്രവർത്തനങ്ങളും പരീക്ഷാസംവിധാനങ്ങളും താറുമാറായി. പ്രവേശനങ്ങൾ തോന്നുംപടിയായി. വിദ്യാർഥികളുമായി ബന്ധപ്പെട്ട നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നു.
സിൻഡിക്കറ്റ് ചേരാത്തതിനാൽ തീർപ്പാക്കേണ്ട വിഷയങ്ങൾ കുന്നുകൂടുന്നു. സർവകലാശാല ഡീൻമാരെപ്പോലും നിശ്ചയിക്കുന്നതിൽ യോഗ്യതയ്‌ക്കുപകരം കാവിരാഷ്ട്രീയം മാത്രം പരിഗണിക്കുന്നു. സർവകലാശാലയ്‌ക്ക് മുകളിലെ വിസിയുടെ കുതിരകയറ്റവും ജാതിവെറിയും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ കൈകെട്ടി നോക്കിനിൽക്കുന്നു. ഇൗ ഏകാധിപതിയായ താൽക്കാലിക വിസിയെ ഒഴിവാക്കുന്നതിന് സർക്കാർ നിയമനടപടി സ്വീകരിക്കണം. വിസിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്നും സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. ജി മുരളീധരൻ പറഞ്ഞു.











0 comments