കേരള രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കറ്റ് തീരുമാനം; താൽകാലിക വി സി ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബിജെപിയുടെ നിർദേശത്താൽ കേരള സർവകലാശാലയിലെ താൽകാലിക വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 22ൽ 19 അംഗങ്ങളും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ വിഷയം ശനിയാഴ്ചത്തെ യോഗത്തിന്റെ പ്രധാന അജണ്ടയാക്കിയത്. സസ്പെന്‍ഷന്‍ റദ്ദാക്കുന്നുവെന്ന് സിന്‍ഡിക്കറ്റംഗം ജി മുരളീധരന്റെ പ്രമേയം അവതരിപ്പിച്ചു. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയതായി സിന്‍ഡിക്കറ്റ് പ്രഖ്യാപിച്ചു.
എന്നാല്‍, വിഷയം ചാന്‍സലറായ ഗവര്‍ണര്‍ക്ക് അയക്കണമന്ന് വി സി ഡോ. മോഹനന്‍ കുന്നുമ്മലും രണ്ട് ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു. ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ, യോഗതീരുമാനത്തിൽ ഒപ്പിടാൻ വി സി തയ്യാറായില്ല. തുടർന്ന് യോഗത്തിൽനിന്ന് മോഹനന്‍ കുന്നുമ്മൽ ഇറങ്ങിപ്പോയി. ഇതോടെ മറ്റ് അജണ്ടകളും ചര്‍ച്ച ചെയ്യാനായില്ല.
ജൂൺ 25ന് ആർഎസ്എസ് സംഘടനയായ ശ്രീപദ്മനാഭ സേവാസമിതി സെനറ്റ് ഹാളിൽ നടത്തിയ പരിപാടിയിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രംവച്ചത് സർവകലാശാല നിബന്ധന ലംഘിച്ചാണെന്ന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ മോഹനൻ കുന്നുമ്മലിനെ പ്രകോപിപ്പിച്ചത്.










0 comments