കേരളം കുതിക്കുന്നു; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു, തൊഴിൽരംഗത്ത് സ്ത്രീമുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന വലതുപക്ഷ പ്രചാരണങ്ങളുടെ മുനയൊടിച്ച് പുതിയ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവുണ്ടായതായും തൊഴിൽസേനയിലെ സ്ത്രീപങ്കാളിത്തം വലിയ തോതിൽ വർധിച്ചതായുമാണ് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട പിരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) റിപ്പോർട്ടിലാണ് കേരളത്തിന്റെ ഈ അഭിമാനകരമായ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
2017-18 കാലയളവിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഇത് 2025ൽ 4.8 ശതമാനമായി കുറഞ്ഞു. ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ പ്രകാരം നിലവിലിത് 4.3 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. 2025 ജനുവരി മുതൽ ഡിസംബർ വരെ രാജ്യത്തെ 2.70 ലക്ഷം വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സമഗ്ര സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ദേശീയതലത്തിൽ 2022-ൽ 8.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025-ൽ 3.1 ആയി കുറഞ്ഞു. യുവാക്കളുടെ (15-29 വയസ്സ്) തൊഴിലില്ലായ്മയിലും ഒരു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിലാണ് കേരളം. ദേശീയ ശരാശരി 44.9 ശതമാനമായിരിക്കെ കേരളത്തിന്റേത് 46.2 ശതമാനമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും കേരളത്തിൽ വലിയ മുന്നേറ്റമാണുണ്ടായത്. ദേശീയതലത്തിൽ സ്ത്രീ പങ്കാളിത്തം 30.7 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 33.5 ശതമാനമാണ്. സംസ്ഥാനത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
സംസ്ഥാനത്തെ തൊഴിൽസേനയിൽ സ്ത്രീകളുടെ സാന്നിധ്യത്തിന് റെക്കോർഡ് വളർച്ചയാണ്. 2017-18 കാലഘട്ടത്തിൽ 36.6 ശതമാനമായിരുന്ന സ്ത്രീ പങ്കാളിത്തം 2025ൽ 46.2 ശതമാനമായി ഉയർന്നു. സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ നിർണായകമായ മുന്നേറ്റമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആസൂത്രണ ബോർഡംഗം ഡോ. കെ രവിരാമൻ പ്രതികരിച്ചു.










0 comments