അച്ഛനും അമ്മയുമല്ല, 'രക്ഷിതാക്കൾ'; മകളുടെ ജനന സർട്ടിഫിക്കറ്റിൽ ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ പോരാട്ടം ഫലംകണ്ടു

ട്രാൻസ്‌ജൻഡർ ദമ്പതികൾ കുഞ്ഞുമായി (ഇടത്), മാറ്റിയ ജനന സർട്ടിഫിക്കറ്റ് (വലത്)
സ്വന്തം ലേഖിക
Published on Apr 18, 2026, 09:56 AM | 1 min read
കോഴിക്കോട്: നിയമ പോരാട്ടത്തിനൊടുവിൽ ജനന സർട്ടിഫിക്കറ്റിൽ ട്രാൻസ്‌ജെൻഡർ ദമ്പതികൾ ‘രക്ഷിതാക്കളാ’യി. ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹദിനും സിയയ്‌ക്കും മൂന്ന് വർഷം മുന്‍പ് പിറന്ന സബിയയ്‌ക്കാണ് ദമ്പതികളുടെ ആവശ്യപ്രകാരമുള്ള ജനന സർട്ടിഫിക്കറ്റ് ലഭിച്ചത്.
അച്ഛൻ, അമ്മ എന്നീ കോളങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന കോളം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയാണ് ചരിത്ര ചുവടുവയ്‌പ്പ്. കോർപറേഷനിൽനിന്ന് കഴിഞ്ഞ ദിവസം ഇവർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.
സഹദ് പുരുഷനായും സിയ സ്‌ത്രീയായും മാറുന്നതിനുള്ള ചികിത്സകൾ ആരംഭിക്കുന്നതിനിടയിലാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായത്. തുടർന്ന് 2023–ലാണ് സബിയ പിറന്നത്. ജനന സർട്ടിഫിക്കറ്റിൽ മാതാവായി സിയയുടെ പേരും പിതാവായി സഹദിന്റെ പേരും വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ മാതാവിന്റെ സ്ഥാനത്ത് ബയോളജിക്കൽ മാതാവായ സഹദിന്റെയും പിതാവിന്റെ സ്ഥാനത്ത് സിയയുടെയും പേരേ എഴുതാനാവൂ എന്നായിരുന്നു ഒൗദ്യോഗിക മറുപടി. അങ്ങനെയുള്ള ജനന സർട്ടിഫിക്കറ്റ് അനുവദിച്ചെങ്കിലും കൈപ്പറ്റാതെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ എന്ന കോളംകൂടി ഇവർക്കായി ജനന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടു. വിധിയനുസരിച്ച് കെ- സ്മാർട്ട് സോഫ്‌റ്റ്‌വെയറിൽ സർക്കാർ മാറ്റം വരുത്തിയാണിപ്പോൾ ജനന സർട്ടിഫിക്കറ്റ് ലഭിച്ചത്. ഭാവിയിൽ ഏത് ട്രാൻസ്‌ജെൻഡർ ദന്പതികൾക്കും ഇൗ നിയമ പരിരക്ഷ കിട്ടുംവിധമാണ് ഉത്തരവ്.










0 comments