ഈ വർഷം അവസാനത്തോടെ സഞ്ചാരികളുടെ എണ്ണം 2.30 കോടി കടക്കും
print edition ലോകം കൊതിക്കുന്നു കേരളം കാണാൻ ; 6 മാസത്തിൽ കേരളത്തിലെത്തിയത് 1.23 കോടി സഞ്ചാരികൾ

എസ് കിരൺബാബു
Published on Nov 24, 2025, 04:03 AM | 1 min read
തിരുവനന്തപുരം
രാജ്യത്തിന് അഭിമാനമായി, ഏറ്റവും സുരക്ഷിതവും മനോഹരവുമായ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി കേരളം. കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശസഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലേക്ക്. 2025 ജൂൺവരെ ആറുമാസത്തെ കണക്ക് പ്രകാരം 1.23 കോടി (1,23,72,864) സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഇതിൽ 1.19 കോടി (1,19,89,864) പേർ ആഭ്യന്തര സഞ്ചാരികൾ. വിദേശസഞ്ചാരികൾ 3,83,000.
2024ൽ ജൂൺ വരെയുള്ള ആദ്യ ആറുമാസം ആകെ 1.12 കോടി (1,12,15572) സഞ്ചാരികളെത്തി. 2024ൽ എത്തിയത് ആകെ 2.22 കോടി (2,22,46,989) ആഭ്യന്തര സഞ്ചാരികളും 7,38,374 വിദേശികളും ഉൾപ്പെടെ 2.29 കോടി (2,29,85363) പേരായിരുന്നു. നിലവിലെ ഇൗ റെക്കോഡ് ഈ വർഷം അവസാനത്തോടെ 2.30 കോടി കടക്കും. 2024-ല്‍ 45,053.61 കോടി രൂപയായിരുന്നു ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനം.
കോവിഡാനന്തര ടൂറിസത്തിൽ വൻമുന്നേറ്റമാണ് സാധ്യമാക്കിയത്. 2022-നുശേഷം ഓരോ വർഷവും സഞ്ചാരികളുടെ വരവിൽ റെക്കോഡിട്ടു. ജൂൺവരെയുള്ള കണക്കുപ്രകാരം കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഇടുക്കിയിൽ, 21, 79,566. രണ്ടാം സ്ഥാനത്ത് എറണാകുളവും (2130040) മൂന്നാം സ്ഥാനത്ത് (210227) തിരുവനന്തപുരവുമാണ്. കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിൽ, 1,24,260. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും ( 82,418), മൂന്നാം സ്ഥാനത്ത് ഇടുക്കിയും (68,618).
കാലത്തിനനുസരിച്ച് ടൂറിസം മാര്‍ക്കറ്റിങ് വിപുലപ്പെടുത്തിയതും വ്യത്യസ്‌തമായ ടൂറിസം പദ്ധതികൾ നടപ്പാക്കിയതുമാണ് കുതിപ്പിന് കാരണം. ലുക്ക് - ഈസ്റ്റ് പോളിസി നടപ്പിലാക്കി. ചൈനമുതല്‍ ആസ്ട്രേലിയവരെ നീളുന്ന രാജ്യങ്ങളില്‍ മാര്‍ക്കറ്റിങ്ങും ടൂറിസം സഹകരണവും ശക്തമാക്കി. നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ദേശീയ, സംസ്ഥാന പാതകളാലും സമ്പന്നം. സംസ്ഥാന ടൂറിസം വകുപ്പ് കഴിഞ്ഞവർഷം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തില്‍ 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചിരുന്നു.











0 comments