print edition കേരള മാറും ‘കേരളം’ ആകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറി ‘കേരളം’ ആക്കാനുള്ള അന്തിമ നടപടിയായി. സംസ്ഥാന നിയമസഭ 2024 ജൂൺ 24ന് അംഗീകരിച്ച പ്രമേയത്തെത്തുടർന്ന് കേന്ദ്രസർക്കാർ തയ്യാറാക്കിയ ‘കേരള (ആൾട്രേഷൻ ഓഫ് നെയിം) ബിൽ 2026’ ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് പ്രകാരം രാഷ്‌ട്രപതി നിയമസഭയ്‌ക്ക് അയച്ചത് ബുധനാഴ്‌ച സഭ രണ്ടുമണിക്കൂർ ചർച്ചചെയ്യും.
ഒൗദ്യോഗിക പേര് കേരളം ആകുന്നതോടെ എല്ലാ സ്ഥാപനങ്ങളുടെയും പേരിലുള്ള കേരള എന്നത് മാറും. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ 1956 നവംബർ ഒന്നിന് പുനഃസംഘടിപ്പിച്ചപ്പോൾമുതൽ മലയാളികൾ വിളിച്ചത് ‘കേരളം’ എന്നാണെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഇംഗ്ലീഷിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയത്.
ഈ വിവേചനം ഒഴിവാക്കാൻ 2023- ആഗസ്‌ത് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ പ്രമേയം കേന്ദ്രത്തിന് അയച്ചെങ്കിലും സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടി മടക്കി. വീണ്ടും 2024 ജൂൺ 24ന് അവതരിപ്പിച്ച് കേന്ദ്രത്തിന് അയക്കുകയായിരുന്നു. ഇത് ഫെബ്രുവരി 24-ന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. പിന്നീട് തയ്യാറാക്കിയ ബിൽ രാഷ്‌ട്രപതിക്ക് അയച്ചു.
ബുധനാഴ്‌ച നിയമസഭ ചർച്ചചെയ്‌ത് അംഗീകരിച്ചശേഷവും പേരുമാറ്റം പ്രാബല്യത്തിലാകാൻ ഘട്ടങ്ങളുണ്ട്. കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അന്തിമ ശുപാർശ വാങ്ങണം. തുടർന്ന് പാർലമെന്റിൽ പേരുമാറ്റൽ ബിൽ അവതരിപ്പിച്ച് പാസ്സാക്കൽ, ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനം എന്നിവ പൂർത്തിയാക്കണം.











0 comments