print edition തെരുവുനായകളുടെ ദയാവധം: എസ്ഒപി രൂപീകരിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായകളുടെ ദയാവധത്തിന് ഏകീകൃത മാനദണ്ഡം (എസ്ഒപി) രൂപീകരിച്ചു. സുപ്രീംകോടതി നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചികിത്സ നൽകിയിട്ടും ഭേദമാക്കാൻ സാധിക്കാത്തതും വേദന അനുഭവിക്കുന്നതുമായ മാരകരോഗങ്ങളുള്ള നായകൾ, ജീവൻ നിലനിർത്താൻ സാധിക്കാത്തവിധം പരിക്കേറ്റവ, പേവിഷബാധ സ്ഥിരീകരിച്ചതോ ലക്ഷണം പ്രകടിപ്പിക്കുന്നതോ ആയവ, ആക്രമണകാരികളായവ എന്നിവയെ മാത്രമേ ദയാവധത്തിന് പരിഗണിക്കാൻ പാടുള്ളൂവെന്നാണ് മാനദണ്ഡം.
തദ്ദേശസ്ഥാപനതലത്തിൽ രൂപീകരിക്കുന്ന സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റികൾ (എസ്ഡിഎംസി)ക്കാണ് തെരുവുനായ നിയന്ത്രണം, മാനേജ്മെന്റ്, ദയാവധം നടപ്പാക്കൽ, പ്രാദേശികതലത്തിലുള്ള ഓഡിറ്റിങ് എന്നിവയുടെ പൂർണ ഉത്തരവാദിത്വം. തദ്ദേശസ്ഥാപന അധ്യക്ഷൻ ചെയർപേഴ്സണും സെക്രട്ടറി കൺവീനറുമായിരിക്കണം.
ദയാവധത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. നായയുടെ വിവരം, പിടികൂടിയ സ്ഥലം, ദയാവധം ചെയ്യാനുണ്ടായ കാരണം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം. നിരീക്ഷണകാലയളവിൽ മൃഗസ്നേഹികൾക്കോ ഏജൻസികൾക്കോ താൽപ്പര്യമുണ്ടെങ്കിൽ നായകളെ ഏറ്റെടുക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.









0 comments