print edition ഉത്സവമായി പുരസ്‌കാര രാവ്

മികച്ച നടൻ മമ്മൂട്ടിയും മികച്ച നടി ഷംല ഹംസയും മുഖ്യമന്ത്രി പിണറായി വിജയനും
തിരുവനന്തപുരം
തലസ്ഥാന നഗരത്തെ ആവേശത്തിലാഴ്‌ത്തി സംസ്ഥാന ചലച്ചിത്രപുരസ്‌കാരച്ചടങ്ങ്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി വേദിയിലെത്തിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് "മമ്മൂക്ക'എന്ന വിളി ഉയർന്നു. അവർക്കുനേരെ കൈവീശി. നടി ശാരദയ്ക്ക് അരികിൽ മമ്മൂട്ടിയെത്തിയപ്പോൾ " അമ്മ മനസ്സ്, തങ്ക മനസ്സ്'എന്ന പാട്ടിന്റെ വരികൾ മുഴങ്ങി. ശാരദ മമ്മൂട്ടിയെ ചേർത്തുപിടിച്ചു പാടിയതോടെ അസുലഭ മുഹൂർത്തത്തിനാണ് ആൾക്കൂട്ടം സാക്ഷിയായത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി കെ പ്രശാന്ത് എംഎൽഎ, മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ മധു ഇറവങ്കര, കെഎസ്എഫ്ഡിസി ചെയർപേഴ്സൺ കെ മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി അജോയ് തുടങ്ങി രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുത്തു.
മികച്ച പിന്നണിഗായകർക്കുള്ള പുരസ്‌കാരജേതാക്കളായ കെ എസ് ഹരിശങ്കർ, സെബ ടോമി എന്നിവർ നയിച്ച സംഗീതത്തിനൊപ്പം കാണികൾ പാടിയും നൃത്തം ചെയ്തും ഉത്സവാന്തരീക്ഷമാക്കി.
മലയാളിക്ക് സിനിമ ചിന്തിക്കാനുള്ള മാധ്യമം: മമ്മൂട്ടി
വിനോദമെന്നതിനപ്പുറം ചിന്തിക്കാനുള്ള മാധ്യമമാണ് മലയാളിക്ക് സിനിമയെന്ന് മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി മമ്മൂട്ടി. നായികാ നായകൻമാരെ സാധാരണ മനുഷ്യരായി കാണുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണ് മറ്റു ഭാഷാചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ കഥാപാത്രങ്ങള്‍ മനുഷ്യരാകുന്നത്. മലയാള സിനിമയ്ക്ക് എങ്ങനെയാണ് ഫെമിനിച്ചി ഫാത്തിമ പോലുള്ള നല്ല സിനിമകള്‍ ചെയ്യാൻ സാധിക്കുന്നതെന്നതിന് ഇവിടെ അത് കാണാനാളുണ്ട് എന്നാണ് ഉത്തരം. സ്പെഷ്യല്‍ ജൂറി പുരസ്കാരം ലഭിച്ച ആസിഫും ടൊവിനോയും തന്നെക്കാള്‍ ഒരുമില്ലിമീറ്റര്‍പോലും താഴെയല്ലെന്നും തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിക്ക് അഭിനന്ദനം: മുഖ്യമന്ത്രി
മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ കുറേ വർഷങ്ങളായി മമ്മൂട്ടിയുടെ പേര് സർക്കാർ ശുപാർശ ചെയ്‌തുകൊണ്ടിരിക്കുന്നു. ഇപ്പോഴെങ്കിലും അങ്ങനൊരു സന്തോഷത്തിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവേദിയിൽ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അഭിനന്ദനത്തെ സദസ്സ് കൈയടിച്ച് സ്വീകരിച്ചു.
കുട്ടികളുടെ മികച്ച സിനിമകളുണ്ടാകണം: സജി ചെറിയാൻ
ജൂറിയിലേക്ക് കുട്ടികളുടെ വീക്ഷണകോണിൽനിന്നുള്ള ചിത്രങ്ങളുണ്ടായിരുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര പ്രവർത്തകർ ആത്മപരിശോധന നടത്തേണ്ട നിമിഷമാണിതെന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയ വേടനൊപ്പം
(ഹിരൺദാസ് മുരളി) അച്ഛൻ മുരളി വേദിയിലെത്തിയപ്പോൾ










0 comments