കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രി ഏഴിന് ശേഷം കറണ്ട് പോകുമെന്ന് കെഎസ്ഇബി; മുന്നൊരുക്കം പാളി

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുംമൂലം വൈദ്യുതി ഉപയോഗം ഗണ്യമായി വർധിച്ചെന്നും, വൈകുന്നേരം ഏഴിന് ശേഷം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി ലഭ്യതയിൽ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി സണ്ണി ജോസഫും പ്രതികരിച്ചു.
പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കണക്കുകൂട്ടുന്നു.
യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ആസൂത്രണത്തിൽ വൻ പാളിച്ച ഉണ്ടായതോടെയാണ് 10 വർഷത്തിനുശേഷം വ്യാപകമായ ലോഡ്‌ഷെഡ്‌ഡിങ് വേണ്ടിവന്നത്. പ്രതീക്ഷിച്ച മഴ ലഭിക്കാതെ താപനില ഉയർന്നതോടെ ഉപഭോഗം കുതിച്ചു. വായ്‌പ വാങ്ങിയ വൈദ്യുതി മടക്കി കൊടുക്കേണ്ട സമയവുമായിരുന്നു. പവർ എകസ്‌ചേഞ്ചുകളിൽ വൈദ്യുതി ലഭ്യതയും ഇല്ലാതായി. ഇൗ സാഹചര്യം മുൻകൂട്ടിക്കണ്ട് മുന്നൊരുക്കം നടത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്തെ സർക്കാർ ഇരുട്ടിലേക്ക് തളളിവിട്ടത്.
കെഎസ്‌ഇബി ഡാമുകളിൽ ആകെ സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്‌പാദനം 24 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റും. കേന്ദ്ര വിഹിതവും ഉയർന്ന വില നൽകിയുള്ള വൈദ്യുതി കരാറുകളും വഴിയാണ് നിലവിൽ പിടിച്ചുനിൽക്കുന്നത്.











0 comments